ആക്രമണം തൊഴിലുറപ്പ്
തൊഴിലാളികളുടെ മുന്നിൽ
രോഗിക്ക് ഉപയോഗമില്ലാത്ത
എയർ ആംബുലൻസ് വന്നു
കുറുവ ദ്വീപ് (വയനാട്):പടമല സ്വദേശി പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനംവകുപ്പ് സംഘം നിലയുറപ്പിച്ചിരിക്കേ, മറ്റൊരു കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. പാക്കം വെള്ളച്ചാലിൽ വി.പി.പോളാണ് (50) ദുരന്തത്തിനിരയായത്. അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഗ്നയെ പിടികൂടാൻ
ഇരുന്നൂറോളം പേർ വരുന്ന വനം വകുപ്പ് ദൗത്യസംഘം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലയിൽ വനത്തിൽ കയറിയപ്പോഴാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കുറുവാ ദ്വീപിൽ പോളിനെ കാട്ടാന കൊലപ്പെടുത്തുന്നത്.
കൊലയാന സമീപ പ്രദേശത്ത് ഉള്ളതിനാൽ, കുറുവാ ദ്വീപിലേക്ക് വരുന്നവരെ മടക്കി അയയ്ക്കാൻ വനപാതയിൽ നിൽക്കുകയായിരുന്നു പോൾ. കുട്ടിയാന അടക്കം അഞ്ച് ആനകളാണ് കടന്നുവന്നത്. അതിലൊന്ന് പോളിനെ പിന്തുടർന്ന് ചവിട്ടിക്കൊല്ലുകയായിരുന്നു. തൊഴിലുറപ്പിന് പോകുന്ന സ്ത്രീകൾ വാവിട്ട് നിലവിളിച്ചതോടെ ആനക്കൂട്ടം കാടുകയറി.
ഇന്നലെ രാവിലെ ഒമ്പതരയോടെ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയിലാണ് സംഭവം. 600 മീറ്റർ അകലെയാണ് കുറുവ ദ്വീപ്. പോളിനെ ഉടൻ മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. സർജറിക്ക് വിധേയമാക്കി.വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
കോയമ്പത്തൂരിൽ നിന്നെത്തിയ എയർ ആംബുലൻസിൽ രോഗിയെ കൊണ്ട് പാേകാനുളള യാതൊരു സൗകര്യം ഉണ്ടായിരുന്നില്ല. ഇതു പ്രതിഷേധത്തിന് ഇടയാക്കി.
ഐ.സി.യു സംവിധാനമുളള ആംബുലൻസ് വാനിൽ 12.58ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ടു. രണ്ട് ഡോക്ടർമാർ അനുഗമിച്ചു. 2.55ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി. അടിയന്തര ചികിത്സ നൽകിയെങ്കിലും 3.25ന് അന്ത്യം സംഭവിച്ചു.സാനിയാണ് ഭാര്യ. ഏക മകൾ സോന പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
തുടർച്ചയായുണ്ടാവുന്ന കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ
എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചു.
17 ദിവസത്തിനിടെ
മൂന്നാമത്തെ മരണം
17 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 31 നാണ് തോൽപ്പെട്ടി പന്നിക്കൽ കോളനിയിലെ ലക്ഷ്മണനെ (65) കാട്ടാന കൊലപ്പെടുത്തിയത്. കഴിഞ്ഞ 10നാണ് പടമല സ്വദേശി പനച്ചിയിൽ അജീഷിനെ (46) കർണ്ണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന കൊന്നത്.
അജീഷിനെ ആക്രമിച്ച് കൊന്നതിനെ തുടർന്ന് തൊട്ടടുത്ത കുറുവ ദ്വീപിൽ കഴിഞ്ഞ അഞ്ച് ദിവസമായി പ്രവേശനം നിരോധിച്ചിരുന്നു. അതേസമയം,ബേലൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഫലം കാണുന്നില്ല.
`ജീവൻ രക്ഷിക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇവിടെ ഇങ്ങനെയൊരു ആശുപത്രി?. രാവിലെ മതിയായ ചികിത്സ നൽകിയിരുന്നുവെങ്കിൽ പപ്പ മരിക്കില്ലായിരുന്നു'
-സോന
പോളിന്റെ മകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |