തിരുവനന്തപുരം: കുംഭമാസത്തിലെ കാർത്തികനാളായ ഇന്ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തുന്നതോടെ ആറ്രുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. 25നാണ് പൊങ്കാല. ഉത്സവത്തിനു മുന്നോടിയായി 15ന് ആരംഭിച്ച ശുദ്ധികലശം ഇന്നലെ അവസാനിച്ചു.
ഇന്നു രാവിലെ വിശേഷാൽ പൂജകൾക്കുശേഷം ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് രണ്ടു കാപ്പുകളിൽ ഒന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ കൈയിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടും. ഇതോടൊപ്പം ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ട് തുടങ്ങും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്. ഓരോ ദിവസവും പാടുന്ന കഥാഭാഗവും ആ ദിവസത്തെ ക്ഷേത്രചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്.
വൈകിട്ട് 6ന് അംബാ ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടി ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ് ഓണക്കൂറിന് ആറ്റുകാൽ അംബാ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. 19ന് രാവിലെ കുത്തിയോട്ട വ്രതം ആരംഭിക്കും. ക്ഷേത്രത്തിൽ താമസിച്ച് വ്രതമനുഷ്ഠിക്കുന്ന കുട്ടികൾ ദിവസവും മൂന്നുനേരം കുളിച്ച് ഈറനണിഞ്ഞ് ദേവിക്കു മുന്നിൽ 1008 നമസ്‌കാരം നടത്തും.
കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് പൊങ്കാലദിവസം വൈകിട്ട് നടത്തും. രാത്രി 11ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത്, പൂജകൾക്കുശേഷം അടുത്ത ദിവസം പുലർച്ചെ തിരിച്ചെഴുന്നള്ളും. രാത്രി ദേവിയുടെ കാപ്പഴിക്കും. 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |