കുറുവ ദ്വീപ്: വയനാട്ടിൽ കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. രാവിലെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് പുൽപ്പള്ളിയിലെത്തിച്ചത്. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി, നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പുനൽകുന്നതുവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
'ജില്ലാ ഭരണകൂടമാണ് ഇതിൽ ഇടപെടേണ്ടത്. ഗവൺമെന്റ് ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കളക്ടർ ഇവിടെ വരണം. വനംവകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ വരണം. ഭയാനകമായ സംഭവമാണിത്. ദു:ഖകരമായ സംഭവമാണിത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. മൃതദേഹത്തോടുള്ള അനാദരവല്ല ഇവിടെ നടക്കുന്നത്. കളക്ടർ ഇവിടെ വന്ന് വ്യക്തമായ സാമൂഹിക - പൊതുപ്രവർത്തകരും കുടുംബാംഗങ്ങളും വയ്ക്കുന്ന ഡിമാൻഡുകൾ അംഗീകരിക്കണം.'- സ്ഥലം എം എൽ എ ഐ സി ബാലകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പോളിന് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തുന്നത്.
ഇന്നലെ രാവിലെ ഒമ്പതരയോടെ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയിൽ വച്ചാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ഉടൻ മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചു. സർജറിക്ക് വിധേയമാക്കി.വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ജില്ലയിൽ 17 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പോൾ. ജനുവരി 31 നാണ് തോൽപ്പെട്ടി പന്നിക്കൽ കോളനിയിലെ ലക്ഷ്മണനെ (65) കാട്ടാന കൊലപ്പെടുത്തിയത്. ഈ മാസം പത്തിന് പടമല സ്വദേശി പനച്ചിയിൽ അജീഷിനെ (46) കർണ്ണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന കൊലപ്പെടുത്തി. തുടർച്ചയായുണ്ടാവുന്ന കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് ഹർത്താലാണ്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. കടകൾ അടഞ്ഞുകിടക്കുകയാണ്. ബസുകളൊന്നും ഓടുന്നില്ല. പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, കുടുംബത്തിലൊരാൾക്ക് ജോലി, കടം എഴുതിതള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് നാട്ടുകാർ മുന്നോട്ടുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |