കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിലെ യു ഡി എഫ് സ്ഥാനാർത്ഥിയിൽ അന്തിമ തീരുമാനമായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള ഫ്രാൻസിസ് ജോർജ് ആണ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ കോട്ടയത്ത് എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികളിൽ തീരുമാനമായി.
സിറ്റിംഗ് എംപി തോമസ് ചാഴിക്കാടനാണ് ഇടത് സ്ഥാനാർത്ഥി. ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനാണ് ഫാൻസിസ് ജോർജ്. കോൺഗ്രസും കോട്ടയം മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ബദ്ധ വൈരികളായ രണ്ട് കേരള കോൺഗ്രസ് ഗ്രൂപ്പുകൾ 47 വർഷത്തിന് ശേഷം കോട്ടയത്ത് ഏറ്റുമുട്ടുന്ന കാഴ്‌ചയാണ് കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കി കേരളാ കോൺഗ്രസ് എം പ്രചാരണത്തിൽ മുന്നിലെത്തിയിരുന്നു.
മുസ്ലീംലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടതോടെ മുഴുവൻ സീറ്റിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുമെന്ന സാഹചര്യത്തിൽ പ്രത്യേക അനുമതി വാങ്ങിയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. അതേസമയം, എൻഡിഎയിൽ ബിഡിജെഎസ് കോട്ടയം സീറ്റ് ഉറപ്പാക്കിയതോടെ പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാകും സ്ഥാനാർത്ഥിയെന്ന പ്രചാരണം ശക്തമാവുകയാണ്.
1977ൽ കോൺഗ്രസ്, സിപിഐ, മുസ്ലീംലീഗ് മുന്നണി സ്ഥാനാർത്ഥിയായി മാണി ഗ്രൂപ്പിലെ സ്കറിയ തോമസും, സിപിഎം കേരളാ കോൺഗ്രസ് ബാലകൃഷ്ണപിള്ള ഗ്രൂപ്പ് മുന്നണി സ്ഥാനാർത്ഥിയായ് വർക്കി ജോർജും ഏറ്റുമുട്ടിയതിൽ സ്കറിയ തോമസിനായിരുന്നു ജയം.47 വർഷത്തിന് ശേഷം വീണ്ടും കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ഏറ്റുമുട്ടുമ്പോൾ അത് മാണി - ജോസഫ് ഗ്രൂപ്പ് പോരാട്ടമാകുന്നു. ഫ്രാൻസിസ് ജോർജ് രണ്ടുതവണ എംപിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |