അയോദ്ധ്യ: കഴിഞ്ഞ മാസം 22നാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്, ഇതോടെ ക്ഷേത്രത്തിലേക്ക് ലക്ഷകണക്കിന് ഭക്തജനങ്ങളാണ് പ്രതിദിനം എത്തിച്ചേരുന്നത്. പലർക്കും തിരക്ക് കാരണം ക്ഷേത്രത്തിനുളളിൽ പോലും പ്രവേശിക്കാൻ കഴിയുന്നില്ലെന്ന വാർത്തകൾ വന്നിട്ടുണ്ട്. ഇതോടെ ക്ഷേത്രം ട്രസ്റ്റും സർക്കാരും പലവിധത്തിലുളള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ രാംലല്ലയുടെ ദർശന സമയം ദീർഘിപ്പിച്ചതടക്കം നിരവധി ക്രമീകരണങ്ങൾ അധികൃതർ നടപ്പിലാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ രാംലല്ലയുടെ ദർശന സമയത്തിൽ കുറച്ച് മാറ്റങ്ങൾ ട്രസ്റ്റ് വരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കൂറോളം ക്ഷേത്രം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെളളിയാഴ്ച മുതൽ പുതിയ സമയക്രമം നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ നിർദ്ദേശ പ്രകാരമാണിത്.
രാംലല്ല അഞ്ച് വയസ് മാത്രമുളള ഒരു ബാലനെ പോലെയാണ്. നിലവിൽ ഭഗവാന്റെ ദർശന സമയം 12 മണിക്കൂറോളമാണ്. രാംലല്ലയ്ക്ക് വിശ്രമം അനിവാര്യമാണ്. അതിനാൽ ശ്രീകോവിൽ ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ ഒന്നര വരെ അടച്ചിടാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് ആചാര്യ സത്യേന്ദ്ര ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.മുൻപ് രാംലല്ലയെ ദർശിക്കാനുളള സമയം പുലർച്ചെ ആറ് മണിമുതൽ രാത്രി പത്ത് മണി വരെ നീട്ടിയിരുന്നു. അതേസമയം,ക്ഷേത്രത്തിലെ പ്രത്യേക പൂജയോടനുബന്ധിച്ച് ജനുവരി 23ന് ദർശനം പുലർച്ചെ നാല് മണിമുതൽ ആരംഭിക്കുകയും തുടർന്ന് രണ്ട് മണിക്കൂർ വൈകിയുമാണ് ശ്രീകോവിൽ അടച്ചത്.
അതേസമയം,പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുൻപ് ക്ഷേത്രം പുലർച്ചെ ഏഴ് മണിക്ക് തുറക്കുകയും വൈകുന്നേരം ആറ് മണിയോടെ അടയ്ക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതൽ മൂന്നര വരെയും ക്ഷേത്രം അടച്ചിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |