കൽപ്പറ്റ: വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വയനാട് എം പി രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാഹുൽ ആരോപിച്ചു. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ രാവിലെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും രാഹുൽ വ്യക്തമാക്കി.
'വയനാട് മെഡിക്കൽ കോളേജിന്റെ വികസനം സാദ്ധ്യമാക്കുന്നതിൽ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആളുകൾക്ക് ജീവൻ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കൽ കോളേജ് ഇവിടെയില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തുനൽകിയിട്ടുണ്ട്. ഞാൻ വയനാട്ടിൽ എത്തിയതിൽ രാഷ്ട്രീയമില്ല. മെഡിക്കൽ കോളേജിന്റേത് ഗൗരവമായ പ്രശ്നമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക നൽകുന്നതിൽ കാലതാമസം വരുത്തുന്നത് ശരിയല്ല.'- രാഹുൽ പറഞ്ഞു.
അതേസമയം, ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ രാഹുൽ ഗാന്ധി എത്തിയത്. വനംവകുപ്പ് താത്കാലിക വാച്ചർ പാക്കം സ്വദേശി വി പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീടുകൾ സന്ദർശിച്ചു. ഇരു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കാട്ടാന ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം പോയത്. തുടർന്നാണ് പോളിന്റെ വീട്ടിലെത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു.കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എംപി കൂടിയായ രാഹുൽ വയനാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |