SignIn
Kerala Kaumudi Online
Saturday, 27 July 2024 1.40 PM IST

രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചിട്ടും പിണറായിയെ കിട്ടിയില്ല, പിന്നാലെ രാഹുല്‍ പറഞ്ഞതിലെ രാഷ്ട്രീയമെന്ത്?

rahul-gandhi

വയനാട്: സാധാരണഗതിയില്‍ സിപിഎം നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാറില്ല. വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചപ്പോള്‍ പോലും വളരെ സൗമ്യനായി മാത്രമാണ് രാഹുല്‍ പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധവും സമരവുമായി കേരളത്തിലെ കോണ്‍ഗ്രസ് രംഗത്ത് വരുമ്പോഴും കേരളത്തില്‍ നിന്നുള്ള എംപിയായിട്ടും രാഹുല്‍ വിമര്‍ശനവുമായി വരാറില്ലായിരുന്നു. എന്നാല്‍ ആ പതിവ് ഇന്ന് തെറ്റിച്ചിരിക്കുകയാണ് വയനാട് എംപി.

വന്യജീവി ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനെയാണ് രാഹുല്‍ കടന്നാക്രമിച്ചത്. വിഷയത്തില്‍ ഏകോപനമില്ലാതെ പെരുമാറിയ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് രാഹുല്‍ തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന പരാതിയും രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇന്ത്യ സഖ്യത്തില്‍ നിന്ന് നിരവധി കക്ഷികള്‍ കൊഴിഞ്ഞ് പോകുന്നു. ഒപ്പമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന് താത്പര്യമില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം അക്കാര്യം പരിഗണിക്കാമെന്ന നിലപാടാണ് പല പാര്‍ട്ടികള്‍ക്കും. തങ്ങള്‍ സഖ്യത്തിന് തയ്യാറായിട്ടും ചെറിയ പാര്‍ട്ടികളും പ്രാദേശിക കക്ഷികളും തങ്ങളുടെ മോശം സമയത്തെ ബലഹീനത മുതലാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സഖ്യത്തിന്റെ പേരില്‍ ആരോടും മൃദുസമീപനം വേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തത്വത്തില്‍ തീരുമാനിച്ചിരുന്നു.

ദേശീയ നേതൃത്വത്തിന്റെ ഈ തീരുമാനത്തിന്റെ ബാക്കിയാണ് കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ഒപ്പം മുഖ്യമന്ത്രിയേയും വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായതിന് പിന്നില്‍ എന്ന് വേണം മനസ്സിലാക്കാന്‍. വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ രാവിലെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.'വയനാട് മെഡിക്കല്‍ കോളേജിന്റെ വികസനം സാദ്ധ്യമാക്കുന്നതില്‍ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കല്‍ കോളേജ് ഇവിടെയില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തുനല്‍കിയിട്ടുണ്ട്. ഞാന്‍ വയനാട്ടില്‍ എത്തിയതില്‍ രാഷ്ട്രീയമില്ല. മെഡിക്കല്‍ കോളേജിന്റേത് ഗൗരവമായ പ്രശ്‌നമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ശരിയല്ല.'- രാഹുല്‍ പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി എത്തിയത്. വനംവകുപ്പ് താത്കാലിക വാച്ചര്‍ പാക്കം സ്വദേശി വി പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു. ഇരു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.കാട്ടാന ബേലൂര്‍ മഗ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം പോയത്. തുടര്‍ന്നാണ് പോളിന്റെ വീട്ടിലെത്തിയത്.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എംപി കൂടിയായ രാഹുല്‍ വയനാട്ടിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.