വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പിലെ താത്കാലിക വാച്ചർ പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുൽപ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തിൽ നാല് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസെടുത്തിരുന്നു.
സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. അക്രമസംഭവങ്ങളിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു. മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തുക.
കഴിഞ്ഞ ദിവസം ഹർത്താലിനിടെ പുൽപ്പള്ളി അങ്ങാടിയിൽ എം.എൽ.എമാർക്കുനേരെ ആക്രോശിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥനേയും ജീപ്പിനെയും ആക്രമിച്ചും കല്ലും കുപ്പികളും കസേരകളും വലിച്ചെറിഞ്ഞും നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് മൂന്നുതവണ ലാത്തിവീശിയെങ്കിലും ജനം പിരിഞ്ഞുപോയില്ല. കുറുവാദ്വീപിന് സമീപം കാട്ടാന കൊലപ്പെടുത്തിയ വനംവകുപ്പ് താത്കാലിക വാച്ചർ വി.പി.പോളിന്റെ മൃതദേഹവുമായി നാലര മണിക്കൂറാണ് നാട്ടുകാർ പ്രതിഷേധിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |