കൊച്ചി : ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന റൂക്കോ പദ്ധതിയിൽ സംസ്ഥാനത്ത് എറണാകുളം മുൻനിരയിൽ. 80,066 ലിറ്റർ എണ്ണയാണ് കഴിഞ്ഞ വർഷം ജില്ലയിൽ ശേഖരിച്ചത്. രണ്ടാമത് കോഴിക്കോടാണ്. മായം കലരാത്തതും നിലവാരമുള്ളതുമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കാനാണ് റൂക്ക പദ്ധതി ലക്ഷ്യം. ജൈവഡീസലും സോപ്പും നിർമ്മിക്കാനാണ് എണ്ണ ഉപയോഗിക്കുന്നത്.
കാസർകോട്, കോഴിക്കോട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ജൈവ ഡീസൽ നിർമാണ കമ്പനികൾ. മലപ്പുറം കോട്ടക്കലാണ് സോപ്പ് നിർമാണ യൂണിറ്റ്. കേരളത്തിന് പുറത്തുനിന്നുള്ള 40 കമ്പനികളും എണ്ണ ശേഖരിക്കുന്നുണ്ട്.
ലിറ്ററിന് 55 രൂപ നിരക്കിൽ കച്ചവടക്കാർക്ക് ലഭിക്കും. ഉപയോഗിച്ച എണ്ണ ബാരലുകളിലാക്കി നൽകണം. എഫ്.എസ്.എസ്.എ.ഐയുടെ ഏജൻസിയാണ് ശേഖരിക്കുക. എറണാകുളം ജില്ലയിലെ എണ്ണ ചെന്നൈയിലെയും ബംഗളൂരുവിലെയും ജൈവ ഡീസൽ കമ്പനികൾക്കാണ് നൽകുന്നത്.
മുമ്പ് ഇവ കാനകളിലും പറമ്പിലും ഒഴുക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ചില സംഘങ്ങൾ എണ്ണ വാങ്ങി ശുദ്ധീകരിച്ച് പുതിയ എണ്ണയെന്ന പേരിൽ വിപണിയിൽ ഇറക്കുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. നല്ല വില കിട്ടുമെന്നതിനാൽ ഇപ്പോൾ കച്ചവടക്കാർ കൂടുതലായി റൂക്കോയ്ക്ക് എണ്ണ വിൽക്കാൻ തയ്യാറാവുന്നുണ്ട്.
പ്ലാന്റുകളിൽ പഴകിയ എണ്ണ മെഥനോൾ ചേർത്ത് ചൂടാക്കി ഘട്ടങ്ങളിലായി സംസ്കരിച്ചാണ് ജൈവ ഡീസൽ നിർമിക്കുന്നത്. ലിറ്ററിന് 85 രൂപയ്ക്കാണ് വിൽപ്പന. 12 രൂപ വിലക്കുറവും മലിനീകരണ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും ഈ ഡീസലിന് വലിയ ഡിമാന്റുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |