തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള നാടോടി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ്- റബീന ദേവിയുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് പെൺകുട്ടി കിടന്നുറങ്ങിയത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
ഒരു ആക്ടീവ സ്‌കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നഗരത്തിൽ വാഹന പരിശോധന അടക്കം ശക്തമാക്കിയിട്ടുണ്ട്. കുട്ടിയെ ട്രെയിൻ വഴി തട്ടിക്കൊണ്ടു പോകാനുള്ള സാഹചര്യം കണക്കിലെടുത്ത് റെയിൽവെ സ്‌റ്റേഷനുകളിലും പരിശോധന തുടരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്.
ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് വച്ചാണ് സംഭവം. സമീപത്തെത്തിയ ആക്ടീവ സ്‌കൂട്ടറിലുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന മേഖലയാണ് തിരുവനന്തപുരം പേട്ട ഭാഗം.
കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകൾ: 0471–2501801, 9497990008, 9497947107.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |