ന്യൂഡല്‍ഹി: കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ സുപ്രീം കോടതിയില്‍ പോര് കനക്കുന്നു. കേരളം ഹര്‍ജി നല്‍കിയതാണ് പ്രശ്‌നം പരിഹരിക്കാന്‍ തടസ്സമെന്ന് പറഞ്ഞ കേന്ദ്രം ഹര്‍ജി പിന്‍വലിച്ചാല്‍ 11,700 കോടി കടമെടുക്കാന്‍ ഇന്ന് തന്നെ അനുമതി നല്‍കാമെന്നും അറിയിച്ചു. കേസ് ഇല്ലെങ്കില്‍പോലും ഈ തുക കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അര്‍ഹതയുണ്ടെന്നാണ് കേരളം നല്‍കിയ മറുപടി.
ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ഇരുപക്ഷവും നടത്തിയ സമവായ ചര്‍ച്ചയില്‍ കേന്ദ്രം ഉപാധിവച്ചുവെന്ന് കേരളം കോടതിയെ അറിയിച്ചു. 13,600 കോടി രൂപയുടെ വായ്പ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. സാമ്പത്തിക പ്രതി സന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം നിരസിച്ചു.
നിയമപ്രകാരം ലഭ്യമാകേണ്ടതിനപ്പുറം ഒന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുന്നില്ല. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നുമായിരുന്നു കപില്‍ സിബലിന്റെ വാദം. കേരളം ഉന്നയിക്കുന്ന എല്ലാ വാദങ്ങളും ശരിയല്ലെന്നും കേസ് നിലനില്‍ക്കുമ്പോള്‍ സമവായചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 26,000 കോടി അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയില്‍ മാര്‍ച്ച് 6, 7 തീയതികളില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2023'24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് കടമെടുക്കാന്‍ കഴിയുക 32,432 കോടി രൂപയാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പുതന്നെ 34,230 കോടി രൂപ കേരളം കടമെടുത്തിട്ടുണ്ട് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതിനുപുറമെയാണ് 11,731 കോടി കടം എടുക്കാന്‍ അനുവദിക്കുന്നത്.
കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു കുറിപ്പ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ട രാമന്‍ കോടതിക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |