തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകലിന്റെ പേരിൽ കേരളത്തെ വീണ്ടും ആശങ്കയുടെ മുൾമുനയിലാക്കിയ സംഭവത്തിലെ നാടോടി ബാലികയെ പൊലീസ് കണ്ടെത്തി. തലസ്ഥാനത്തെ തെരുവിൽ രാവുറങ്ങിയിരുന്ന ബീഹാർ സ്വദേശികളായ അമർദീപ്–-അമല (രബീണ ദേവി) ദമ്പതികളുടെ മകൾ മേരിയെയാണ് 19 മണിക്കൂറിനു ശേഷം കണ്ടെത്തിയത്.
ചാക്ക-ശംഖുംമുഖം റോഡിൽ ബ്രഹ്മോസിനും ആൾസെയിന്റ്‌സ് കോളേജിനും ഇടയിലുള്ള ഒഴിഞ്ഞ പുറമ്പോക്കിൽ ഉറങ്ങവേ കാണാതായ പെൺകുട്ടിയെ അവിടെനിന്ന് ഒരു കിലോമീറ്റർ ദൂരെ മാറി ബ്രഹ്മോസിന്റെ പിറകുഭാഗത്തെ കുറ്റിക്കാടിനു സമീപത്തെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് സഹായകമായത്. മലർന്നു കിടക്കുന്ന നിലയിലായിരുന്നു രണ്ടു വയസുകാരി. തട്ടിക്കൊണ്ടു പോകലാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇത്രയും ദൂരം കുട്ടി ഒറ്റയ്‌ക്ക് നടന്നെത്താൻ കഴിയില്ലെന്നും സിറ്റിപൊലീസ് കമ്മിഷണർ എച്ച്. നാഗരാജു പറഞ്ഞു. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നായയും പരിശോധന നടത്തി.
നാടോടി സംഘത്തിലെ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. നീണ്ട പകൽ മുഴുവൻ അന്വേഷിച്ചിട്ടും കാണാത്ത കുഞ്ഞിനെ, ഇരുട്ട് വീണശേഷമാണ് കുറ്റിക്കാടുകൾക്കിടയിലെ ഓടയിൽ നിന്നു പൊലീസ് കണ്ടെത്തിയത്. മരത്തിന്റെ വേരിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വീഡിയോ കാമറയുടെ ഫ്ലാഷ് ലൈറ്റ് മുഖത്തടിച്ചപ്പോൾ കണ്ണു തുറന്നു നോക്കിയ കുട്ടിയെ ഉടനെ പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |