തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും ജനകീയനായ കവിയാണ് മഹാകവി കുഞ്ചൻനമ്പ്യാർ എന്ന് പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള പറഞ്ഞു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. ഇത്രയും ധീരമായി അധികാര വിമർശനം മുഖംനോക്കാതെ നടത്തിയ മറ്റൊരു കവിയില്ല. മലയാള കവിത കുഞ്ചൻ നമ്പ്യാർക്ക് മുമ്പും അതിനുശേഷവും എന്നാണ് സാഹിത്യകുതുകികൾ വിലയിരുത്തുന്നത്. ധർമ്മ സ്ഥാപനത്തിനായി നർമ്മത്തെ വിനിയോഗിക്കുകയായിരുന്നു നമ്പ്യാരെന്നും ശങ്കരപ്പിള്ള പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി തമ്പുരാട്ടിയിൽ നിന്ന് കെ.ജി.ശങ്കരപ്പിള്ളയ്ക്കു വേണ്ടി സഹോദരൻ കെ.ജി ഭാസ്കരൻ പിള്ള അവാർഡ് ഏറ്റുവാങ്ങി. ബെംഗളൂരുവുവിൽ ചികിത്സയിൽ ആയതിനാൽ ഓൺലൈനിലാണ് ശങ്കരപ്പിള്ള സംസാരിച്ചത്. എക്കാലത്തെയും മഹാകവിയാണ് കുഞ്ചൻ നമ്പ്യാരെന്നും രാജഭരണത്തിനുനേരെ നമ്പ്യാർ നടത്തിയത് സ്നേഹവിമർശനമായിരുന്നെന്നും ഗൗരി ലക്ഷ്മീബായി പറഞ്ഞു.
കവിയും മാദ്ധ്യമപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ദുഷിക്കുന്ന അധികാരത്തെ മുഖംനോക്കാതെ വിമർശിച്ച കുഞ്ചൻ നമ്പ്യാർ വീണ്ടും ജനിക്കേണ്ട കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വിഖ്യാത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി. പദ്മശ്രീ ലഭിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായിയെ പെരുമ്പടവം പൊന്നാടയണിയിച്ചു. കുഞ്ചൻ നമ്പ്യാർ സഞ്ചരിച്ച വഴികൾതേടി ഇപ്പോഴും അലയുകയാണ് താനെന്ന് പെരുമ്പടവം പറഞ്ഞു. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി.അനിൽദേവ്, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.എൻ.സാനു, സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻ നായർ,സ്നേഹ എസ്.നായർ,രേഷ്മ എസ്.സജു എന്നിവർ സംസാരിച്ചു. ഡോ.ഉഷാ രാജാ വാര്യർ, കെ.പി.അനിൽദേവ്, ഡോ. എം.എസ്.നൗഫൽ, സുകു പാൽക്കുളങ്ങര, മെട്രോപ്പൊളിറ്റൻ ബിഷപ്പ് ഡോ. പനതപുരം മാത്യു സാം,ഡോ.സുഷമ ശങ്കർ, ഹരി കാവിൽ, സവിത വിനോദ്, സണ്ണിച്ചൻ കൊല്ലം, പേരൂർ അനിൽകുമാർ എന്നിവർക്ക് ഗൗരി ലക്ഷ്മീബായി കലാ-സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു. കാര്യവട്ടം ശ്രീകണ്ഠൻനായരുടെ അദ്ധ്യക്ഷതയിൽ രാവിലെ നടന്ന കവിതക്കളരിയിൽ വിവിധ തലമുറകളിലെ കവികൾ സംഗമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |