SignIn
Kerala Kaumudi Online
Saturday, 27 July 2024 9.57 AM IST

ധന പ്രതിസന്ധിക്കേസ്: കേന്ദ്രത്തിന് വഴങ്ങില്ല കേസുമായി മുന്നോട്ട് പോകും കേസിന്റെ ഗതിയിൽ കേന്ദ്രത്തിന് ആശങ്ക

p

തിരുവനന്തപുരം: കടമെടുപ്പ് പരിധിയിൽ ഉൾപ്പെടെ സുപ്രിംകോടതിയിലുള്ള കേസ് പിൻവലിച്ചാൽ വിട്ടുവീഴ്ച ചെയ്യാമെന്ന കേന്ദ്ര നിലപാടിന് വഴങ്ങേണ്ടെന്ന തീരുമാനത്തിൽ സംസ്ഥാന സർക്കാർ. അന്തിമവിധി എന്തായാലും കേസുമായി ശക്തമായി മുന്നോട്ട് പോകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിഷയം വിലയിരുത്തിയ ശേഷമാണ് തീരുമാനം.


അതേസമയം, കേസ് നീണ്ടുപോകുകയും കേന്ദ്രം കർശന നിലപാടെടുക്കുകയും ചെയ്താൽ സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് വിദഗ്ദ്ധർ

വിലയിരുത്തുന്നു. ശമ്പളവും പെൻഷനും പദ്ധതി ചെലവുമെല്ലാം പ്രതിസന്ധിയിലാകും. സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ ഇത്തരം ചെലവുകൾക്കായി 25,000 കോടിയെങ്കിലും കണ്ടെത്തേണ്ടിവരും. പതിവ് വായ്പാ പരിധികളെല്ലാം തീർന്ന സ്ഥിതിയിലാണ്.

അതേസമയം, കേരളം നൽകിയ കേസിന്റെ ഗതിയിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്. സംസ്ഥാനത്തിന് അനുകൂലമായ വിധിയുണ്ടായാൽ ബഡ്ജറ്റിന് പുറത്തെ കടമെടുപ്പിൽ പരസ്യ നിലപാട് എടുക്കേണ്ടി വന്നേക്കാമെന്നതും അത് പുതിയ കീഴ്വഴക്കങ്ങൾക്ക് ഇടവരുത്തുമെന്നതുമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ധനകാര്യ കമ്മിഷന്റെയോ, ഫെഡറൽ തത്വങ്ങളുടേയോ കേന്ദ്ര-സംസ്ഥാന അധികാരങ്ങളുടെ പങ്കുവയ്ക്കൽ വ്യവസ്ഥകളിലോ പെടുന്നതല്ല ബഡ്ജറ്റിന് പുറത്തെ കടമെടുപ്പിന് മേലുള്ള നിയന്ത്രണം. അത് കാലാകാലങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തിയുള്ള നയപരമായ സമീപനമാണ്. അത് ഒരു സംസ്ഥാനം ചോദ്യംചെയ്യുന്നതും സുപ്രീംകോടതി ഇടപെടലുണ്ടാകുന്നതും കേന്ദ്രത്തിന് ക്ഷീണമാകുമെന്ന് വിലയിരുത്തലുണ്ട്. ഇതൊഴിവാക്കാനാണ് കേസ് പിൻവലിച്ചാൽ വിട്ടുവീഴ്ചയാകാമെന്ന കേന്ദ്ര നിലപാടെന്നാണ് സൂചന.


കേസുമായി 13,608 കോടിക്ക് ബന്ധമില്ല

1.കേസ് പിൻവലിച്ചാൽ കേന്ദ്രം തരാമെന്ന് പറയുന്ന 13,608 കോടി കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ പെടുന്നതല്ല.

2.വൈദ്യുതി പരിഷ്കരണത്തിന്റെ പേരിലുള്ള 4500കോടി, ട്രഷറിയിൽ നീക്കിയിരിപ്പുള്ള തുകയിൽ നിന്ന് കടമെടുക്കാൻ അനുവദിച്ചിട്ടുള്ള 3000കോടി, തിരിച്ചടച്ച വായ്പയിൽ നിന്ന് പുനർവായ്പയായി എടുക്കാൻ അനുമതിയുള്ള 4108കോടി എന്നിങ്ങനെയാണിത്. കേസ് കൊടുത്തില്ലെങ്കിലും ഇത് മാർച്ച് ആദ്യവാരം കിട്ടുമായിരുന്നു.

3.നികുതിയുടെ ഡിവിസീവ് പൂളിൽ നിന്ന് കേന്ദ്രം വെട്ടിക്കുറച്ച 17,000കോടി, കിഫ്ബിയുടേയും സാമൂഹ്യസുരക്ഷാകമ്പനിയുടേയും വായ്പകളുടെ പേരിൽ വെട്ടിക്കുറച്ച 9000 കോടി എന്നിവയുൾപ്പെടെ 26,000 കോടിക്കുവേണ്ടിയാണ് കേസ് നൽകിയത്.

കേന്ദ്രത്തിന്റേത് ബ്ളാക്ക് മെയിലിംഗ്: ധനമന്ത്രി

കേസ് പിൻവലിച്ചാൽ 13,608 കോടി അനുവദിക്കാമെന്ന കേന്ദ്രനിലപാട് മർക്കടമുഷ്ടിയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന് അവകാശപ്പെട്ടത് തരണമെങ്കിൽ കൊടുത്ത കേസ് പിൻവലിക്കണമെന്ന് പറയുന്നത് എവിടത്തെ ന്യായമാണ്. ഭരണഘടനയെപോലും അംഗീകരിക്കാത്ത തരത്തിലുള്ള സമീപനമാണിത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ശമ്പളവും പെൻഷനും ചികിത്സാസഹായങ്ങളും കുട്ടികളുടെ ഉച്ചഭക്ഷണംവരെ മുടങ്ങിപ്പോകുന്ന തരത്തിൽ പണലഭ്യത തടയുമെന്നും അതൊഴിവാക്കണമെങ്കിൽ കേസിൽ നിന്ന് പിൻമാറണമെന്നും പറയുന്നത് ഒരുതരം ബ്ളാക്ക് മെയിലിംഗാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KN BALAGOPAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.