SignIn
Kerala Kaumudi Online
Saturday, 27 July 2024 1.26 PM IST

കേരളകൗമുദി ചൂണ്ടിക്കാട്ടി, സർക്കാർ തിരുത്തി , എൻജി. എൻട്രൻസ് നടത്തിപ്പ് സ്വകാര്യ കമ്പനിക്കില്ല

entr

പരീക്ഷാ നടത്തിപ്പിന് സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയർ മതിയെന്ന് ഉത്തരവ്

തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനാവുന്ന കേരള എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറില്ല. സ്വകാര്യ ഐ.ടി കമ്പനികളെ ഒഴിവാക്കി പരീക്ഷാനടത്തിപ്പ് സർക്കാർ സ്ഥാപനമായ സി-ഡിറ്റിന് നൽകാൻ തീരുമാനിച്ചു.

എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയടക്കം നടത്തുന്ന സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്ത് ഓൺലൈൻ പരീക്ഷ നടത്താൻ എൻട്രൻസ് കമ്മിഷണർക്ക് അനുമതി നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എൻട്രൻസ് നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറാനുള്ള നീക്കം ഡിസംബർ മൂന്നിന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണിത്.

എൻട്രൻസ് പരീക്ഷാ രജിസ്ട്രേഷനടക്കം നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറാനായിരുന്നു നീക്കം. വിവരചോർച്ചയ്ക്ക് ഇടയാകുമെന്നതിനാൽ ഇതിനോട് സർക്കാർ യോജിച്ചില്ല. പരീക്ഷാ നടത്തിപ്പിനുള്ള നെറ്റ്‌വർക്ക്, സെർവർ, സോഫ്‌റ്റ്‌വെയർ സംവിധാനമൊരുക്കാൻ പിന്നീട് സ്വകാര്യകമ്പനിയെ തേടി. കേന്ദ്രസർക്കാരിന് പാസ്പോർട്ട് സേവനം നൽകുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) അടക്കം 3കമ്പനികൾ താത്പര്യമറിയിച്ചു. ഇവരുടെ നിരക്ക് ഉയർന്നതായിരുന്നു. നിലവിൽ 5പ്രവേശന പരീക്ഷകൾക്ക് ഐ.ടി സംവിധാനമൊരുക്കുന്ന സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്വകാര്യ കമ്പനികളേക്കാൾ നാലിലൊന്ന് കുറഞ്ഞനിരക്കിലാണ് ഓൺലൈൻ പരീക്ഷ നടത്തുന്നതെന്നും സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയർ എൻജിനിയറിംഗ് എൻട്രൻസിനും ഉപയോഗിക്കാമെന്നും 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.

ടെൻഡറൊഴിവാക്കി കരാർ നൽകണമെന്ന് സി-ഡിറ്റ് സർക്കാരിന് കത്ത് നൽകി. ഇതോടെ എൻട്രൻസ് പരീക്ഷ കുറ്രമറ്റ രീതിയിലും കാര്യക്ഷമമായും നടത്താൻ സി-ഡിറ്റിന്റെ സോഫ്‌റ്റ്‌വെയർ മതിയെന്ന് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം അപേക്ഷകരുള്ള എൻട്രൻസ് പരീക്ഷ നിലവിൽ ഒ.എം.ആർ രീതിയിലുള്ള എഴുത്തുപരീക്ഷയായാണ് നടത്തുന്നത്. ഫിസിക്സ്-കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് പേപ്പറുകളായി നടത്തുന്ന എൻട്രൻസ് പരീക്ഷ, ഓൺലൈനാവുമ്പോൾ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒ​റ്റപേപ്പറാവും. 5ദിവസമായി പലഘട്ടങ്ങളിലാവും പരീക്ഷ.

ഓൺലൈൻ പരീക്ഷ ഇങ്ങനെ

എൻജിനിയറിംഗ് കോളേജുകളാവും പരീക്ഷാകേന്ദ്രങ്ങൾ. കോളേജുകളിൽ ലോക്കർ സെർവറും അടിയന്തര സാഹചര്യത്തിലുപയോഗിക്കാനുള്ള രണ്ടാം സെർവറും സജ്ജമാക്കും.

എൻട്രൻസ് കമ്മിഷണറുടെ രണ്ട് ലാപ്ടോപ്പുകളിലെ ചോദ്യപേപ്പർ പാസ്‌വേഡുപയോഗിച്ച് പ്രത്യേക സോഫ്‌റ്റ്‌വെയറിലേക്കും വിദ്യാർത്ഥിയുടെ കമ്പ്യൂട്ടറിലും ലഭ്യമാക്കും.

ലോഗിൻ ചെയ്താൽ ചോദ്യങ്ങൾ കാണാം. ശരിയുത്തരത്തിൽ ക്ലിക്ക് ചെയ്യാം. പരീക്ഷ കഴിയുമ്പോൾ സേവ് ചെയ്യുന്നതോടെ ഉത്തരങ്ങൾ സെർവറിൽ രേഖപ്പെടുത്തും.

ബാച്ചുകളുടെ ചോദ്യം ആവർത്തിക്കില്ല. ചോദ്യം തിരഞ്ഞെടുക്കുന്നത് സോഫ്‌റ്റ്‌വെയറാണ്. ചോദ്യംചോർന്നാൽ ഓട്ടോമാറ്റിക്കായി വേറെ സെറ്റ് ലോഡാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENGINEERING ENTRANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.