തിരുവനന്തപുരം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ രണ്ട് ദിവസം പിന്നിട്ടു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നാല് പരീക്ഷകളാണ് കഴിഞ്ഞത്. ആദ്യദിനമായ തിങ്കളാഴ്ച ഫസ്റ്റ് ലാംഗ്വേജ് (മലയാളം) പാർട്ട് ഒന്ന്, പാർട്ട് രണ്ട് പേപ്പറുകളും ഇന്നലെ ഇംഗ്ളീഷ്, ഹിന്ദി പേപ്പറുകളുമാണ് പൂർത്തിയായത്. രണ്ട് ദിവസത്തെയും പരീക്ഷകൾ ആത്മവിശ്വാസം നൽകിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഇന്ന് രാവിലെ ഫിസിക്സും ഉച്ചയ്ക്ക് ശേഷം കെമിസ്ട്രിയുമാണ് പരീക്ഷ. ഒരു ക്ളാസിൽ 20 കുട്ടികളാണ് പരീക്ഷയെഴുതുന്നത്.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുള്ള സ്കൂളുകളിൽ പരീക്ഷാ ക്രമീകരണത്തിനായി ഒന്നിടവിട്ട ദിവസങ്ങളിൽ ചില ക്ളാസുകൾക്ക് അവധി നൽകുന്നുണ്ട്.
23 ന് മോഡൽ പരീക്ഷകൾ അവസാനിക്കും. മാർച്ച് നാലിന് ആരംഭിക്കുന്ന മെയിൻ പരീക്ഷ 25 നാണ് അവസാനിക്കുന്നത്. മറ്റ് പരീക്ഷകൾ 26 ന് അവസാനിക്കും.
കൊടുംചൂടിൽ
ഒരു ദിവസം രണ്ട് പരീക്ഷ
കൊടുംചൂടിൽ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിനെതിരെ വ്യാപക പരാതി. ടൈംടേബിൾ വന്നപ്പോൾത്തന്നെ അദ്ധ്യാപകരും വിദ്യാർത്ഥികളും അതൃപ്തി പ്രകടിപ്പിച്ചെങ്കിലും വകുപ്പ് മാറ്രമൊന്നും വരുത്തിയില്ല. എന്നാൽ, താപനിലയിൽ ക്രമാതീത വർദ്ധനയുണ്ടായതോടെ പരാതി ശക്തമായിരിക്കുകയാണ്.
വേനൽ കടുത്തതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ കുട്ടികളിൽ ക്ഷീണമുണ്ടാക്കുന്നുണ്ട്. വാട്ടർബെൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും പരീക്ഷാദിവസങ്ങളിൽ വെള്ളം കുടിക്കാനുള്ള ഇടവേളകൾ പ്രായോഗികമല്ല. ഹയർ സെക്കൻഡറിയിൽ അഞ്ച് മണിക്കൂർ വരെ പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ട്. പുറമേ, ഓരോ പരീക്ഷയ്ക്കും പതിനഞ്ച് മിനിട്ട് കൂൾ ഓഫ് ടൈം എന്ന നിലയിൽ പരീക്ഷാഹാളിൽ ചെലവഴിക്കേണ്ടതുമുണ്ട്.
സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽമാറ്റം
തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക.. മാർച്ച് 14ന് നിശ്ചയിച്ച എട്ടാം ക്ലാസ് കലാകായിക പ്രവൃത്തിപരിചയ പരീക്ഷ മാർച്ച് 16ലേക്കും 16 ലെ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ 14 ലേക്കും മാറ്റി. മാർച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെ ആയിരിക്കും. ഹൈസ്കൂളുകളോട് ചേർന്നല്ലാതെ പ്രവർത്തിക്കുന്ന ഇൻഡിപെൻഡന്റ് എൽ.പി, യു.പി സ്കൂളുകളിൽ മാർച്ച് 18 മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാർച്ച് 15ന് ആരംഭിക്കാൻ തീരുമാനിച്ചു. ഹൈസ്കൂളുകളോട് ചേർന്നുള്ള എൽ.പി, യു.പി സ്കൂളുകളിലെ ടൈംടേബിളിൽ മാറ്റമില്ല. മാർച്ച് അഞ്ച് മുതലാണ് ഈ ക്ലാസുകളിലെ പരീക്ഷ. ഇൻഡിപെൻഡന്റ് എൽ.പി, യു.പി അദ്ധ്യാപകരെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ നിർദ്ദേശിച്ചു. എൽ.പി, യു.പി ചേർന്നുള്ള ഹൈസ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള പരീക്ഷാ നടത്തിപ്പിന് ഹയർസെക്കഡറി ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് മുറികളും ഉപയോഗപ്പെടുത്താമെന്നും പരീക്ഷാ നടത്തിപ്പിന് എസ്.എസ്.കെയുടെ സഹായം തേടാമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.
എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി,
വി.എച്ച്.എസ്.ഇ പരീക്ഷ
ഒരുക്കങ്ങൾ വിലയിരുത്തി
തിരുവനന്തപുരം : എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ കേരളം, ലക്ഷദ്വീപ്,ഗൾഫ് മേഖലകളിലെ സെന്ററുകളിൽ നടക്കുന്നുണ്ട്. 2971 പരീക്ഷാകേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. 2017 കേന്ദ്രങ്ങളിലായി ഹയർ സെക്കൻഡറി ഒന്നാംവർഷം 4,15,044 ഉം രണ്ടാം വർഷം 4,44,097 വിദ്യാർത്ഥികളും പരീക്ഷയെഴുതും.
വി.എച്ച്.എസ്.ഇയിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 ഉും
രണ്ടാംവർഷം 29,337 ഉം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. വി.എച്ച്.എസ്.ഇക്ക് കേരളത്തിൽ മാത്രമേ സെന്ററുള്ളൂ.
രണ്ട് ദിവസമായി പൊലീസ് അകമ്പടിയോടെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ വിതരണം നടക്കുകയാണ്. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകൾക്ക് മാർച്ച് 25 വരെ പൊലീസ് സംരക്ഷണമുണ്ടാകും.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ചോദ്യപേപ്പറുകൾ അതത് സ്കൂളുകളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സൂക്ഷിക്കും.
ഹയർ സെക്കൻഡറിയിൽ 77ഉം എസ്.എസ്.എൽ.സി.ക്ക് 70ഉം വി.എച്ച്.എസ്.സിക്ക് എട്ടും മൂല്യനിർണയ ക്യാമ്പുകളാണുള്ളത്.
ക്യാമ്പുകളുടെ സമയബന്ധിത പ്രവർത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ കൃത്യമായ പരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |