ചേർത്തല : സ്കൂട്ടറിൽ വന്ന ഭാര്യയെ തടഞ്ഞുനിർത്തി പെട്രോളൊഴിച്ചു കത്തിച്ച് കൊന്ന യുവാവും മരിച്ചു. കടക്കരപ്പള്ളി 13ാം വാർഡ് വട്ടക്കര കൊടിയശേരിൽ ശ്യാം ജി.ചന്ദ്രനാണ് (36) പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 7.40ഓടെ മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ശ്യാം ഭാര്യ പട്ടണക്കാട് വെട്ടക്കൽ വലിയവീട്ടിൽ ആരതി പ്രദീപിനെ (32) നടുറോഡിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിനിടെ ശ്യാമിനും പൊള്ളലേറ്റിരുന്നു. പൊലീസാണ് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ആരതി മരണത്തിന് കീഴടങ്ങി.
മരിക്കുന്നതിനു മുമ്പ് ആരതിയുടെ മൊഴി അമ്പലപ്പുഴ മജിസ്‌ട്രേട്ട് അനു ടി.തോമസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. ശ്യാം ജി. ചന്ദ്രന്റെ മൊഴിയും മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. സംഭവത്തിൽ ചേർത്തല സി.ഐ വി.പ്രൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കൊലയ്ക്ക് പിന്നിൽ പരാതി നൽകിയതിലുള്ള പക
ആരതിയും ശ്യാമും മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ഇരുവരുടെയും തർക്കം സംബന്ധിച്ച് ചേർത്തല മജിസ്‌ട്രേട്ട് കോടതിയിലും പട്ടണക്കാട് പൊലീസിലും കേസുകൾ നിലവിലുണ്ട്. ആരതി തനിക്കെതിരെ പരാതി നൽകിയതിലുള്ള പകയാണ് കൊലപാതകത്തിനു കാരണമെന്ന് ശ്യാം മൊഴി നൽകി. മുമ്പും ശ്യാം ആരതിയെ ഫോണിലൂടെയും നേരിട്ടും ഭീഷണി പ്പെടുത്തിയിരുന്നു. ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ആരതി നൽകിയ പരാതിയിൽ പൊലീസ് ശ്യാമിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തിരുന്നു.കോടതിയിൽ നിന്നാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്.
സ്വാകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ ആരതി ജോലി സ്ഥലത്തേക്കെത്തിയപ്പോഴാണ് ശ്യാം ഒളിച്ചിരുന്ന് ആക്രമിച്ചത്. ആരതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചയോടെ വെട്ടക്കലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു .ശ്യാമിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ശാന്തകുമാരിയാണ് മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |