
പിടിയിലായത് 4 മാസത്തിന് ശേഷം
കൊച്ചി: എറണാകുളം ശിവക്ഷേത്ര പരിസരത്ത് ഉറങ്ങിക്കിടന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നാലു മാസത്തിന് ശേഷം പ്രതി പിടിയിലായി. ചങ്ങനാശേരി പെരുന്ന കുന്നേൽപുത്തൻപ്പറമ്പിൽ വീട്ടിൽ അജിത്ത് കുമാറിനെയാണ് (46) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിന്റെ കിഴക്കേനടപ്പന്തലിനോട് ചേർന്ന് പ്രവേശന കവാടത്തിൽ കിടന്ന ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി സൈജുവിനെയാണ് (42) കുത്തിയത്. 2025 ഡിസംബർ 20ന് പുലർച്ചെയായിരുന്നു ആക്രമണം. രക്തം വാർന്ന നിലയിൽ അഞ്ചു മണിക്കൂർ കിടന്ന യുവാവിനെ രാവിലെ സമീപത്തെ പൂക്കടക്കാരനാണ് ആശുപത്രിയിൽ എത്തിച്ചത്. വധശ്രമത്തിനായിരുന്നു കേസ്.
പ്രതിയും കുത്തേറ്റ സൈജുവും ക്ഷേത്രപരിസരത്ത് സ്ഥിരം അന്തിയുറങ്ങുന്നവരാണ്. അജിത്ത് കുമാർ കിടക്കുന്ന ഭാഗത്ത് സൈജു കിടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കുത്തിൽ കലാശിച്ചത്. രാത്രി രണ്ടിന് മദ്യലഹരിയിൽ കത്തിയുമായി പ്രതി എത്തുന്നത് കണ്ട് സൈജുവിനൊപ്പം കിടന്ന ചന്ദ്രൻ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാൻ സാധിക്കും മുമ്പ് സൈജുവിന് കുത്തേറ്റു. സംഭവത്തിന് ശേഷം കടന്ന പ്രതി കഴിഞ്ഞദിവസം ദർബാർഹാൾ മൈതാനത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
എറണാകുളം സെൻട്രൽ എ.സി.പി പ്രേമാനന്ദ കൃഷ്ണ, എസ്.എച്ച്.ഒ എം.ജെ ജിജോ, എസ്.ഐ ഇ.എം.ഷാജി, സീനിയർ സി.പി.ഒ പ്രശാന്ത് ബാബു, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, ഹരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജ്യോത്സ്യനെ കഴുത്ത് ഞെരിച്ച്
കവർച്ച നടത്തിയ കേസിലെ പ്രതി
അറസ്റ്റിലായ അജിത്ത് കുമാർ ജ്യോത്സ്യനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന കുറ്റവാളിയാണ്. കൊവിഡ് കാലത്ത് 2022 നവംബർ ഒന്നിന് വടക്കൻപറവൂർ പറവൂത്തറ പെരുവാരത്തെ മഷിനോട്ടം സ്ഥാപനത്തിലായിരുന്നു സംഭവം. മഷിനോട്ടത്തിന് എന്ന വ്യാജേന എത്തിയ അജിത്ത് കുമാറും കൂട്ടാളിയും ചേർന്ന് തൃശൂർ അഴീക്കോട് സ്വദേശി വിജയനെ (63) തോർത്തും കയറും ഉപയോഗിച്ച് കഴുത്തു മുറുക്കി ഏഴേകാൽ പവന്റെ സ്വർണമാല അപഹരിച്ചു. പ്രതികളെ പറവൂർ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |