പാലാ: ജനറൽ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഇരുവരും മരിച്ചു. വലവൂർ പാറയിൽ പരേതനായ നാരായണന്റെ മകൻ പി.എൻ.രാജൻ (ചെറുക്കായി-54), ഭാര്യ സീത (54) എന്നിവരാണ് മരിച്ചത്. പാലാ ഉഴവൂർ റോഡിൽ പേണ്ടാനംവയലിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.
പേണ്ടാനംവയലിൽ എത്തിയപ്പോൾ ഇവിടെയുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി നിറുത്തി. എന്നാൽ തിരക്കായതിനാൽ തിരികെ മടങ്ങാൻ ബൈക്ക് തിരിക്കവേ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.
എറണാകുളത്തു നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്നു ഫാസ്റ്റ് പാസഞ്ചർ ബസാണ് ഇടിച്ചത്. ബസിന്റെ മുൻചക്രത്തിന് ഇടയിൽ കുടുങ്ങിയ ബൈക്ക് 10 മീറ്ററോളം നിരക്കിക്കൊണ്ടുപോയ ശേഷമാണ് നിറുത്താനായത്. ദമ്പതിമാരെ ഏറെ പണിപ്പെട്ടാണ് ബസിനടിയിൽ നിന്ന് പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജൻ വലവൂർ ആർ.പി.എസ് ജംഗ്ഷനിൽ തട്ടുകട നടത്തുകയാണ്. സീത ആൽഫോൺസ കണ്ണാശുപത്രിയിലെ ജീവനക്കാരിയാണ്. വലവൂർ കൊങ്ങിണിക്കാട്ടിൽ കുടുംബാംഗമാണ്.മകൻ രാഹുൽ ഏഴ് വർഷം മുമ്പുണ്ടായ ബൈക്കപകടത്തിൽ മരണപ്പെട്ടിരുന്നു. മകൾ:രോഹിണി (കോയമ്പത്തൂർ).സംസ്‌കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |