മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുസ്ലിം ലീഗ്. അതിൽനിന്ന് പിന്നോട്ട് പോയിട്ടില്ല. അന്തിമ തീരുമാനം യു.ഡി.എഫ് യോഗത്തിലുണ്ടാവുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് നേതൃസമിതി പാണക്കാട് യോഗം ചേർന്ന ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇത്തവണ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. മൂന്നാം സീറ്റ് വിഷയത്തിൽ ഉറച്ച് നിൽക്കണമെന്ന് യോഗത്തിൽ എല്ലാ നേതാക്കളും ആവശ്യപ്പെട്ടു. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി,സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം തുടങ്ങിയവരും പങ്കെടുത്തു. ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
മൂന്നാംസീറ്റ് ആവശ്യം ശക്തമാക്കിയത് രാജ്യസഭാസീറ്റിന് വേണ്ടിയാണെന്ന വാർത്തകൾ വന്നതോടെയാണ് വീണ്ടും ആവശ്യം ശക്തമാക്കാൻ ലീഗ് തീരുമാനിച്ചത്. കോൺഗ്രസിനുള്ളിൽ ചർച്ച നടക്കേണ്ടതിനാൽ സമ്മർദ്ദം തുടരുകയെന്നതും ലീഗ് ലക്ഷ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |