കോഴിക്കോട്: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ രണ്ടു പ്രതികൾ മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങി. പത്താം പ്രതിയായിരുന്ന സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗം കെ.കെ.കൃഷ്ണൻ, പന്ത്രണ്ടാം പ്രതിയായിരുന്ന സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി മുൻ അംഗം ജ്യോതി ബാബു എന്നിവരാണ് ഇന്നലെ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡിഷണൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ കീഴടങ്ങിയത്. ഇവരെ വിചാരണക്കോടതി നേരത്തെ വെറുതേവിട്ടിരുന്നു.
റിമാൻഡ് ചെയ്ത ഈ പ്രതികളെ ബീച്ച് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കുശേഷം ജില്ല ജയിലിലേക്ക് മാറ്റി. കിഡ്നികൾ തകരാറിലായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്. ജ്യോതി ബാബുവിന്റെ രോഗവിവരവും കെ.കെ.കൃഷ്ണൻ ബൈപ്പാസ് സർജറി കഴിഞ്ഞ് തുടർ ചികിത്സയിലാണെന്ന കാര്യവും അഭിഭാഷകർ കോടതിയെ അറിയിച്ചു.
തുടർന്ന് പ്രതികൾക്ക് ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു സി.പി.എം ഒഞ്ചിയം, പാനൂർ ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ നിരവധിപേർ പ്രതികൾക്കൊപ്പം കോഴിക്കോട്ടെ കോടതിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |