SignIn
Kerala Kaumudi Online
Saturday, 27 July 2024 6.10 AM IST

വിദ്യാർത്ഥിനിയുടെ മരണം: കരാട്ടെ പരിശീലകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ

child-abuse

കൊണ്ടോട്ടി: കഴിഞ്ഞദിവസം ചാലിയാർ പുഴയിൽ വെട്ടത്തൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൂർവ്വ വിദ്യാർത്ഥിനിയും മറ്റൊരു വിദ്യാർത്ഥിനിയുടെ മാതാവും രംഗത്തെത്തി. ഹാർട്ട് ബീറ്റ് പരിശോധിക്കാനെന്നും റിലാക്സേഷൻ ടെക്നിക്കിന്റെ ഭാഗമാണെന്നും പറഞ്ഞ് ശരീരത്തിൽ നിരന്തരം സ്പർശിക്കാറുണ്ടായിരുന്നെന്ന് കേസിൽ അറസ്റ്റിലായ ഊർക്കടവ് വലിയാട്ട് സിദ്ദിഖ് അലിക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയ വിദ്യാർത്ഥിനി പറഞ്ഞു. എന്നാൽ പിന്നീട് ഭീഷണിയെ തുടർന്ന് പരാതി പിൻവലിക്കേണ്ടി വന്നതായും വിദ്യാർത്ഥിനി വെളിപ്പെടുത്തി. ശിഷ്യയുടെ മനസ് മനസ്സിലാക്കാനും ഗുരുശിഷ്യബന്ധം ശക്തിപ്പെടുത്താനുമെന്ന് പറഞ്ഞാണ് നിരന്തരം ശരീരത്തിൽ സ്പർശിച്ചിരുന്നതും മോശമായി പെരുമാറിയിരുന്നതും. ഗുരുവിന്റെ ശാപം കിട്ടാതിരിക്കാൻ എല്ലാം ഗുരുവിന് സമർപ്പിക്കണമെന്നാണ് ധരിപ്പിച്ചിരുന്നത്. പരമഗുരു എന്ന് ബോ‌ർഡിലെഴുതിയാണ് പരീശീലനം തുടങ്ങുക. ഗുരുശിഷ്യബന്ധം പവിത്രമാണെന്നും ആയോധന പരിശീലനത്തിനിടെ ശാരീരികമായി അടുത്തിടപഴകേണ്ടിവരുമെന്നും പരിശീലകൻ പറയുമായിരുന്നു. പുതുതായി വരുന്ന കുട്ടികൾക്ക് സീനിയർ കുട്ടികളെയും മറ്റും ഉപയോഗിച്ച് ഈ കാര്യങ്ങൾ ചെയ്തു കാണിച്ചു കൊടുക്കും. ഒന്നര മാസം കരാട്ടെ പഠിക്കാൻ പോയെങ്കിലും മോശമായ പെരുമാറ്റം കാരണം നിറുത്തിയെന്നും വിദ്യാർത്ഥിനി പറഞ്ഞു. അദ്ധ്യാപകന്റെ അപമര്യാദയായ പെരുമാറ്റം കാരണം തന്റെ മകളുടെ പഠനം നാലുദിവസം കൊണ്ടു തന്നെ നിറുത്തിയെന്ന് മറ്റൊരു വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു. മകൾക്കൊപ്പം കരാട്ടെ ക്ളാസിൽ പോകുമായിരുന്നു. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ പരിശീലകന്റെ ഇടപഴകലുകളിൽ അസ്വാഭാവിക തോന്നിയെന്നും പിന്നീട് കുട്ടിയെ വിടേണ്ടെന്ന് തീരുമാനിച്ചെന്നും അവർ പറഞ്ഞു. അതേ സമയം,​ വിദ്യാർത്ഥിനി മുങ്ങിമരിച്ച സ്ഥലത്തിന് സമീപം രണ്ടുപേരെ കണ്ടതായുള്ള അയൽവാസികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് സി.സി ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.