ആലപ്പുഴ: വാർത്താസമ്മേളനത്തിനെത്താൻ വൈകിയതിനാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അസഭ്യം പറഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരൻ നിഷ്കളങ്കമായി പറഞ്ഞതാണെന്ന് വി ഡി സതീശൻ പറഞ്ഞു. അത് പറയാനുള്ള അവകാശം സുധാകരനുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിലെത്താൻ വി ഡി സതീശൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. മൈക്കും ക്യാമറയും ഓൺ ആണെന്നത് ശ്രദ്ധിക്കാതെ സതീശനെ തിരക്കിക്കൊണ്ട് സുധാകരൻ അസഭ്യം പറഞ്ഞത് വാർത്തയായിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണ് നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളൂ. നിങ്ങൾക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്ന് വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൾ അസ്വസ്ഥനാകില്ലേ?
കെ സി വേണുഗോപാൽ സ്ഥലത്തുള്ളതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അതിനുശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് വാർത്താസമ്മേളനത്തിനെത്താൻ വൈകിയത്. സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിന്റെ അപ്പുറത്ത് എന്താണുള്ളത്?
അവൻ എവിടെപ്പോയി കിടക്കുവാ എന്ന് ചോദിച്ചു. നിങ്ങൾ വരുമ്പോൾ നിങ്ങളുടെ ക്യാമറാമാനെ കണ്ടില്ലെങ്കിൽ ചോദിക്കില്ലേ അവൻ എവിടെപ്പോയി കിടക്കുവാ എന്ന്. അത്രതന്നെ ഉള്ളൂ, അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വലിയ വാർത്തയാക്കേണ്ടതില്ല. ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി ഇങ്ങനെ എന്തെല്ലാം വാർത്തകളാണ് നൽകിയത്. സമ്മതിച്ചു ഞാൻ...'- വി ഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |