തിരുവനന്തപുരം : വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് കൂടുതൽ വിശദീകരണം തേടി. മൂന്നു കമ്മിഷണർമാരുടെ നിയമനത്തിലാണ് ഗവർണർ വിശദീകരണം തേടിയത്. ഇവർക്കെതിരെ പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.
ഗവർണറുടെ മുന്നിൽ സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട മൂന്നുപേരിൽ ടി.കെ. രാമകൃഷ്ണൻ, എം. ശ്രീകുമാർ എന്നിവർ അദ്ധ്യാപക രംഗത്ത് നിന്നുള്ളവരും ഒരാൾ മാദ്ധ്യമരംഗത്ത് നിന്നുള്ള സോണിച്ചൻ പി. ജോസഫുമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിയമമന്ത്രിയും ഉൾപ്പെട്ടെ സമിതിയാണ് ഈ പേരുകൾ ശുപാർശ ചെയ്തത്.
പട്ടികയിലുള്ളവർക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ അടക്കം നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. സുപ്രീംകോടതി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് മൂന്നുപേരെയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന പരാതിയും ഗവർണർക്ക് ലഭിച്ചിരുന്നു. 52 പേരുടെ ഷോർട്ട് ലിസ്റ്റിൽ നിന്നാണ് മൂന്നുപേരെ തിരഞ്ഞെടുത്തതെന്നും ഈ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടെന്നും കാണിച്ചാണ് ഗവർണർക്ക് പരാതി ലഭിച്ചത്.
അതേസമയം പട്ടിക ഗവർണർ തള്ളിയിട്ടില്ല. സർക്കാരിന്റെ വിശദീകരണത്തി്റെ അടിസ്ഥാനത്തിലായിരിക്കും പട്ടിക അംഗീകരിക്കുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക. മുഖ്യവിവരാവകാശ കമ്മിഷണറായി ബി. ഹരിനായരെ നിയമിച്ചു കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |