ലക്നൗ: ഉത്തർപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികളടക്കം 22 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ഇന്ന് രാവിലെ 10മണിക്കാണ് അപകടമുണ്ടായത്.
മാഘപൂർണിമ ആഘോഷത്തിന്റെ ഭാഗമായി ഗംഗയിൽ സ്നാനത്തിനായി പോകുകയായിരുന്ന തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. കാറുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായതെന്ന് ട്രാക്ടർ ഡ്രൈവർ പറഞ്ഞു.
നിയന്ത്രണം വിട്ട് എട്ട് അടി താഴ്‌ചയിലുള്ള ചെളി നിറഞ്ഞ കുളത്തിലേക്ക് വീഴുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും പ്രദേശവാസികളുമാണ് രക്ഷപ്രവർത്തനം നടത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
'കാസ്ഗഞ്ച് ജില്ലയിലെ വാഹനാപകടത്തിൽ നിരവധി ജീവൻ നഷ്ടമായത് അത്യന്തം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബത്തോട് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവർക്കും ശരിയായ സൗജന്യ ചികിത്സ നൽകാൻ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,'- യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
जनपद कासगंज में सड़क दुर्घटना में हुई जनहानि अत्यंत हृदय विदारक है। मेरी संवेदनाएं शोकाकुल परिजनों के साथ हैं।
— Yogi Adityanath (@myogiadityanath) February 24, 2024
जिला प्रशासन के अधिकारियों को सभी घायलों के समुचित निःशुल्क उपचार हेतु निर्देश दिए हैं।
प्रभु श्री राम से प्रार्थना है कि दिवंगत आत्माओं को शांति तथा घायलों को शीघ्र…
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |