തൃശൂർ: കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്‌സോ) കേസുകൾ എട്ട് വർഷത്തിനിടെ ഇരട്ടിയിലധികമായി. 2016ൽ സംസ്ഥാനത്ത് 2,131 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2023ൽ അത് 4,641 ആയി. 2018 മുതലാണ് വർദ്ധന. രണ്ട് വർഷത്തിനിടെ കുത്തനെ കൂടി. അദ്ധ്യാപകർ, സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ, കുട്ടികളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ തുടങ്ങിയവരാണ് പ്രതിസ്ഥാനത്ത്.
ചൂഷണം ചെയ്യുന്നവരിൽ സ്ത്രീകളുമുണ്ട്. 2022ൽ തൃശൂരിൽ അദ്ധ്യാപികയുടെ ലൈംഗിക ചൂഷണത്തെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് പലപ്പോഴും ചൂഷണം ചെയ്യുന്നത്. ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളെപ്പറ്റി വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളെ ബോധവത്കരിക്കുകയാണ് പോംവഴി. തുറന്നുപറയാനും പഠിപ്പിക്കണം.
മോശം വാക്കും കുറ്റം
2012ലെ പോക്‌സോ (പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) പ്രകാരം മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാം. മോശം വാക്ക്, ശബ്ദം, ആംഗ്യം തുടങ്ങിയവയും കുറ്റമാണ്. കുറ്റം ചെയ്തയാളുടെ സ്ഥാനം, കുറ്റത്തിന്റെ സ്വഭാവം, കുട്ടിയുടെ പ്രായം എന്നിവയ്ക്കനുസരിച്ചാണ് ശിക്ഷ. ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കിലും പ്രായപൂർത്തിയായില്ലെങ്കിൽ ശിക്ഷിക്കപ്പെടും.
ബോധവൽക്കരണം അനിവാര്യം
1 കുട്ടികളെ ബോധവത്കരിക്കുക.
2 നിയമത്തെ കുറിച്ച് പഠിപ്പിക്കുക.
3 അധികൃതർ കൂട്ടായി പ്രവർത്തിക്കുക.
പോക്‌സോ കേസുകൾ
2016..... 2131
2017..... 2017
2018..... 3117
2019..... 3634
2020..... 3042
2021..... 3516
2022..... 4518
2023..... 4641
കൂടുതൽ കേസുകൾ
(2023)
തിരുവനന്തപുരം..... 601
മലപ്പുറം..... 507
എറണാകുളം..... 484
പത്താം ക്‌ളാസ് മുതലെങ്കിലും പാഠ്യപദ്ധതിയിൽ പോക്‌സോ നിയമം ഉൾപ്പെടുത്തണം.
വി.കെ. രാജു
അസി.കമ്മിഷണർ, എറണാകുളം സെൻട്രൽ പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |