തിരുവനന്തപുരം: ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇഷ്ടവരദായിനി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനുള്ള ദിനമെത്തി. വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് ആറ്റുകാലിലും പരിസരത്തുമായി അനുഭവപ്പെടുന്നത്. തലസ്ഥാന നഗരി മുഴുവനും പൊങ്കാലയടുപ്പുകൾ നിറഞ്ഞു. അതിരാവിലെ തന്നെ വിശ്വാസികൾ നഗരത്തിലേയ്ക്ക് എത്തിത്തുടങ്ങി. തിരക്ക് നിയന്ത്രിക്കാൻ ആറ്റുകാലിലും നഗരങ്ങളിലെ മറ്റിടങ്ങളിലുമായി വൻ പൊലീസ് സന്നാഹമുണ്ട്.
നേർച്ച നിറവേറ്റാനായി താലപ്പൊലിയേന്തിയെത്തിയ കുട്ടികളുടെ നീണ്ട നിരയും ക്ഷേത്രത്തിൽ കാണാം. കഴിഞ്ഞതവണത്തേക്കാൾ തിരക്ക് അധികരിച്ചതിനാൽ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെടുന്നുണ്ട്.
രാവിലെ 10.30ന് പൊങ്കാലയടുപ്പിൽ തീപകരും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയാണ് ശ്രീകോവിലിൽ നിന്ന് ദീപം പകരുന്നത്. പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുമ്പോൾ അനന്തപുരി യാഗഭൂമിയാകും. 2.30നാണ് നിവേദ്യം.
ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ജില്ലാ ഭരണകൂടവും തയ്യാറായിക്കഴിഞ്ഞു. പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയും സർവസജ്ജമായി നഗരത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നഗരത്തിലിന്ന് ഗതാഗത നിയന്ത്രണമുണ്ട്. ഭക്തർക്കായി കെഎസ്‌ആർടിസി 500 സർവീസ് നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |