കുളത്തൂപ്പുഴ: കൊല്ലം -തിരുമംഗലം പാതയിൽ 50 അടി താഴ്ചയിലുള്ള റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.
പാതിരാത്രിയിൽ അപകടം ഉണ്ടായ ഉടൻ സമീപവാസികളായ ദമ്പതികൾ അപായ സൂചന നൽകിയതിനാൽ വലിയൊരു ട്രെയിൻ ദുരന്തം ഒഴിവായി. തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്‌പ്രസ് ഇതുവഴി കടന്നുപോകുന്നതിന് പത്തു മിനിട്ട് മുമ്പായിരുന്നു അപകടം.
പ്രദേശവാസികളായ ഷൺമുഖനും ഭാര്യ വടക്കുതായിയും ട്രാക്കിന് സമീപത്തുകൂടി മുന്നോട്ടുപോയി ടോർച്ച് തെളിച്ച് അപായ സൂചന നൽകുകയായിരുന്നു. ഇതോടെ ട്രെയിൻ നിറുത്തി. എട്ട് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ 12.30 ഓടെ ആര്യങ്കാവിനും പുളിയറൈയ്ക്കും ഇടയിലുള്ള എസ് വളവിൽ വച്ചാണ് ലോറി ട്രാക്കിൽ വീണ് തൂത്തുക്കുടി സ്വദേശിയായ ഡ്രൈവർ മണികണ്ഠൻ (34) മരിച്ചത്. തമിഴ്നാട് സ്വദേശിയായ ക്ലീനർ പെരുമാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
കൊല്ലത്ത് നിന്ന് പ്ലൈവുഡ് കയറ്റിവരുകയായിരുന്നു ലോറി. രാവിലെ റെയിൽവേ ജീവനക്കാരും രണ്ട് ജെ.സി.ബിയും സ്ഥലത്തെത്തിച്ചാണ് ട്രാക്കിൽ വീണ ലോറിയും പ്ളൈവുഡും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഒന്നര വർഷം മുമ്പും ഇവിടെ സമാനരീതിയിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞ് വൻ അപകടം സംഭവിച്ചിരുന്നു. തമിഴ്നാട് പുളിയറൈ പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |