കോട്ടയം: കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നിലപാട് കാരണം 90 ശതമാനം കേന്ദ്ര-സംസ്ഥാന സബ്‌സിഡിയുള്ള തുള്ളി നനപദ്ധതി (ഡ്രിപ് ഇറിഗേഷന്‍) നിലച്ചു.
കുറഞ്ഞ വെള്ളം ഉപയോഗിച്ച് കൂടുതല്‍ സ്ഥലം നനക്കാന്‍ കഴിയുന്ന ഡ്രിപ് ഇറിഗേഷന്‍ പദ്ധതി ഇസ്രായേലാണ് വിജയകരമായി നടപ്പാക്കിയത്. ഇത് മനസിലാക്കിയാണ് കേന്ദ്ര കൃഷി മന്ത്രാലയം ഇന്ത്യയിലും പദ്ധതി നടപ്പാക്കിയത്.
ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിര്‍ണ്ണയിച്ച്, അത്രയും വെള്ളം മാത്രം തുള്ളിയായി കൃത്യമായ ഇടവേളകളില്‍ ചെടിയുടെ ചുവട്ടില്‍ നല്‍കുന്ന രീതിയാണ് തുള്ളിനന.
കാര്‍ഷിക മേഖലയായ പാലക്കാട് ആയിരുന്നു 2000ല്‍ മാതൃകാ പദ്ധതിയായി നടപ്പാക്കിയത്. പദ്ധതി കര്‍ഷക തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന പ്രചാരണം ഉണ്ടായി. ഇതോടെ രാഷ്ടീയമായ എതിര്‍പ്പും വന്നു. തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം സ്തംഭിച്ചു.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യയില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറച്ചതോടെ ഓരോ സംസ്ഥാനത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകത അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചുവെങ്കിലും കേരളത്തിലെ കൃഷി ഉദ്യോഗസ്ഥര്‍ മറുപടി കൊടുത്തില്ല.
പദ്ധതി നടപ്പാക്കിയ കേന്ദ്ര കൃഷി മന്ത്രാലയം ഓരോ സംസ്ഥാനത്തെയും മൂന്നു കാറ്റഗറികളായ് തിരിച്ചപ്പോള്‍ മറുപടി കൊടുക്കാതിരുന്ന കേരളം ഏറ്റവും കുറവ് ആനുകൂല്യം കിട്ടുന്ന കാറ്റഗറിയിലായി. മറുപടി കൊടുത്ത തമിഴ്‌നാട്, ആഡ്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉയര്‍ന്ന കാറ്റഗറിയിലായി. 50 ശതമാനം കേന്ദ്ര സബ്‌സിഡി അവര്‍ക്കു ലഭിച്ചു. കേരളത്തിന് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി മാത്രമായി.
കേരളത്തില്‍ ഡ്രിപ് ഇറിഗേഷന്‍പദ്ധതി നടത്തിപ്പ് കൃഷി വകുപ്പ് ജില്ലാതലത്തില്‍ സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചത്. കൃത്യമായ ഫണ്ട് കിട്ടാതെ വന്നതോടെ ഏജന്‍സികള്‍ തടിയൂരി. ജി.എസ്.ടി തുകയുടെ പേരില്‍ തര്‍ക്കവുമായതോടെ ആവശ്യമായ ഉപകരണങ്ങള്‍ പണം കൊടുത്തു വാങ്ങി വെക്കാന്‍ കര്‍ഷകരെ ഉപേദശിച്ചു. 80 ശതമാനം ഏജന്‍സികളും പദ്ധതിയില്‍നിന്ന് പിന്‍മാറി. 40 ശതമാനം സബ്‌സിഡിയും കിട്ടാതെ വന്നതോടെ കര്‍ഷകരും പദ്ധതിയോട് മുഖം തിരിച്ചു. ഫലത്തില്‍ ഡ്രിപ് ഇറിഗേഷന്‍ പദ്ധതി കേരളത്തില്‍ വഴിപാട് പദ്ധതിയായി മാറി.
കടുത്ത വേനലും ജലലഭ്യത കുറവുമുള്ള കേരളത്തില്‍ 50 ശതമാനം സബ്‌സിഡി തുക കേന്ദ്രം നല്‍കുന്ന ഡ്രിപ് ഇറിഗേഷന്‍ പദ്ധതി പരാജയപ്പെടുത്തിയത് കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് . പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ കാര്‍ഷികോത്പാദന വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു.
എബി ഐപ് (കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |