കൊടുങ്ങല്ലൂർ : കോട്ടപ്പുറം മൂത്തകുന്നം പാലത്തിന് സമാന്തരമായി പുതുതായി നിർമ്മിക്കുന്ന പാലത്തിനായുള്ള കോൺക്രീറ്റ് തൂണിൽ വിള്ളലും മണ്ണും ചെളിക്കട്ടകളും കണ്ടെത്തി. പുഴയിൽ സ്ഥാപിച്ചിട്ടുള്ള 26 തൂണുകളിൽ പലതിലും അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കമ്പിയും സിമന്റും മെറ്റലും എം സാൻഡും മറ്റും ഉപയോഗിച്ചാണ് തൂണുകൾ നിർമ്മിച്ചിട്ടുള്ളതെങ്കിലും കൈ കൊണ്ട് ഒന്ന് തോണ്ടിയാൽ തൂണിൽ നിന്നും ചെളിക്കട്ടകളും മണ്ണും ഇളകി വീഴുന്ന സ്ഥിതിയാണ്. എന്നാൽ നിർമ്മാണത്തിലെ സാങ്കേതിക പ്രശ്‌നമാണ് ഇതെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.
കുറ്റിപ്പുറം ഇടപ്പള്ളി ദേശീയപാത 66 ആറുവരി പാതയാക്കുന്ന നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായാണ് പാലം നിർമ്മാണം. കോട്ടപ്പുറം മുതൽ ഇടപ്പള്ളി വരെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയറിംഗ് കമ്പനിയാണ് ദേശീയപാതയുടെ കരാറുകാരൻ. പാലത്തിന്റെ പൈലിംഗ് ജോലികൾ നടത്തുന്നത് റിയൽ ടെക് എന്ന കമ്പനിയാണ്.
പൈലിംഗ് ചെയ്യുമ്പോൾ മുകളിലേക്ക് വരുന്തോറും കോൺക്രീറ്റിന്റെ വശങ്ങളിൽ ചെളിയും മറ്റുമുണ്ടാകും. ഇത് ഒഴിവാക്കി സിമന്റ് പൂശി ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി പോയതിനാൽ കമ്പനി ഉദ്യോഗസ്ഥർ പരിശോധന നടത്തി.
പിന്നാലെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുൾപ്പെടെ എത്തി പരിശോധിച്ച് അവർ നിർദ്ദേശിക്കുന്ന മാനദണ്ഡ പ്രകാരമാകും ഇനി പണി പൂർത്തിയാക്കുക. അതേസമയം ഇന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും മറ്റും സ്ഥലം സന്ദർശിക്കും. വി.പി തുരുത്തിൽ നിന്നും മൂത്തകുന്നത്തേക്ക് നിർമ്മിക്കുന്ന പാലത്തിനായുള്ള തൂണിലും കോട്ടപ്പുറത്ത് നിന്നും വി.പി.തുരുത്തിലേക്ക് നിർമ്മിക്കുന്ന പാലത്തിന്റെ തൂണിലും ഇത്തരം ചെളിക്കട്ടകളും മണ്ണും ഉണ്ടെന്ന് നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്നലെ ജനപ്രതിനിധികളും കരാറുകാരും സ്ഥലത്തെത്തി.
കോട്ടപ്പുറം, മൂത്തകുന്നം പാലങ്ങളുടെ പില്ലർ വർക്ക് അശാസ്ത്രീയമായാണ് നടക്കുന്നത്. പില്ലറുകളുടെ കമ്പികൾ മുഴുവൻ പുറത്ത് നിൽക്കുന്ന അവസ്ഥയാണ്. നിലവാരമില്ലാത്ത കോൺക്രീറ്റ് മൂലം അത് അടർന്ന് വീഴുകയും വലിയ വിള്ളലുകൾ പില്ലറിൽ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അപാകത ചൂണ്ടികാണിച്ചിട്ടും കരാറുകാർ മുഖം തിരിഞ്ഞുനിൽക്കുകയാണ്. അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും
കെ.എൽ.സി.എ രൂപത സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |