തിരുവനന്തപുരം: കരിമണൽ കമ്പനിയായ സിഎംആർഎല്ലിനായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ ഇടപെടലുകൾ നടത്തിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഭൂപരിധി നിയമത്തിൽ ഇളവുതേടിയ കമ്പനിക്ക് വേണ്ടി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കുഴൽനാടൻ ആരോപിച്ചു.
വീണാ വിജയനോ എക്‌സാലോജിക് കമ്പനിയോ ഒരു സേവനവും നൽകാതെയാണ് പണം സ്വീകരിച്ചതെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് കുഴൽനാടൻ പറഞ്ഞു. 'സിഎംആർഎല്ലിന് നൽകിയ കരാർ നിലനിർത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ വ്യവസായ വകുപ്പോ സിപിഎമ്മോ മറുപടി നൽകിയിട്ടില്ല. സിഎംആർഎല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവ് നൽകിയിട്ടും കൃത്യമായ മറുപടി നൽകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി ഒറ്റവരി മറുപടി മാത്രമാണ് നൽകിയത്.
കഴിഞ്ഞ ആയിരം ദിവസമായി സിഎംആർഎല്ലിന് ഗുണകരമായ വിധത്തിലാണ് തോട്ടപ്പള്ളിയിൽ ഖനനം നടക്കുന്നത്. ഇതിനകം 40,000 കോടി രൂപയുടെ കരിമണൽ ഖനനമാണ് നടന്നത്. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്'- മാത്യു കുഴൽനാടൻ ആരോപിച്ചു. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് തേടിയാണ് കമ്പനി സർക്കാരിനെ സമീപിച്ചതെന്ന് ഭൂപരിധി നിയമത്തിൽ ഇളവുതേടി കെആർഇഎംഎൽ സർക്കാരിനെ സമീപിച്ചതിന്റെ തെളിവ് പുറത്തുവിട്ട് കുഴൽനാടൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |