മൂന്നാർ: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹർത്താൽ. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. മൂന്നാറിൽ ഇന്ന് റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ കോൺഗ്രസും ആസൂത്രണം ചെയ്യുന്നുണ്ട്.
കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷൻ സ്വദേശി സുരേഷ് കുമാർ (മണി45) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. മണിയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്.അഞ്ചു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ എസക്കി രാജ(45), റെജിന(39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എസക്കി രാജയുടെ മകളുടെ സ്‌കൂൾ ആനിവേഴ്സറി കഴിഞ്ഞു മടങ്ങുകയായിരുന്നു. ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട ഒറ്റയാൻ വാഹനത്തിൽ നിന്ന് തെറിച്ചു വീണ മണിയെ തുമ്പി കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. ജനുവരി 23ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതോടെ രണ്ട് മാസത്തിനിടെ മൂന്നാർ മേഖലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |