തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളം,തമിഴ്നാട്,മഹാരാഷ്ട്ര സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വി.എസ്.എസ്.സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.
ഇന്ത്യയുടെ അഭിമാനപദ്ധതിയായ ഗഗൻയാൻ യാത്രികരെ പ്രഖ്യാപിക്കുമെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. യാത്രികരിലൊരാൾ മലയാളിയെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം. ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയുടെ സമാപന റാലിയുടെ ഭാഗമായി അവിടെ നടക്കുന്ന സമ്മേളനത്തിൽ ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെ പ്രധാനമന്ത്രി പങ്കെടുക്കും.
കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്പത്തൂരിലെത്തുന്ന മോദി, 2:45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. നാലു മണിയോടെ ഹെലികോപ്‌ടറിൽ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങിയ ശേഷം നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടിൽ എത്തുന്നത്.
നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്‌ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.തമിഴ്നാട്ടിൽ 17,300കോടിയുടെയും മഹാരാഷ്ട്രയിൽ 4,400കോടിയുടെയും പദ്ധതികൾക്കും മോദി തുടക്കമിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |