സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ അവരുടെ സ്വകാര്യ വാഹനങ്ങളിൽ കേരള സർക്കാർ ബോർഡും തസ്തികയും എഴുതി പ്രദർശിപ്പിച്ച് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുകയാണത്രേ. മോട്ടോർ വാഹന നിയമം അനുസരിക്കാൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ മാത്രമല്ല, എല്ലാ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്. ഈ അലങ്കാരം നിയന്ത്രിച്ചില്ലെങ്കിൽ പി.എസ്.സി, യൂണിവേഴ്‌സിറ്റി.... ഉൾപ്പെടെ എല്ലായിടത്തെയും സർക്കാർ ജീവനക്കാർ കേരള സർക്കാർ എന്നെഴുതിയ ബോർഡ് പ്രദർശിപ്പിച്ച് സ്വകാര്യ വാഹനം നിരത്തിലിറക്കി ഞെളിയും!.
രാജസ്ഥാൻ സ്വദേശിയും മലയാളികളേക്കാൾ നന്നായി മലയാളം കൈകാര്യം ചെയ്യാനറിയുന്നയാളുമായ ഋഷിരാജ് സിംഗ് എന്നൊരു ശക്തനായൊരു ട്രാൻസ്‌പോർട്ട് കമ്മിഷണർ നമുക്കുണ്ടായിരുന്നു. ദക്ഷിണ റെയിൽവേ, കേരള രാജ്‌ഭവൻ എന്നിവരുടെ പോലും വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം കർക്കശമാക്കി അദ്ദേഹം രംഗത്തിറങ്ങിയത് ശ്രദ്ധ നേടിയിരുന്നു. കേരള മോട്ടോർ വാഹന ചട്ടം 92 (എ) വകുപ്പിന്റെ നഗ്നമായ ലംഘനം നടത്തി സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് ഘടിപ്പിച്ച് ഓടുന്നവരെ കണ്ടെത്തി, ബോധവത്കരിച്ചെടുക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ തയ്യാറാകുമെന്ന് കരുതാം.
നെയ്യാറ്റിൻകര മുരളി
കരിയം
കർഷകരുടെ
ആവശ്യങ്ങൾ
അവഗണിക്കരുത്
ഡൽഹിയിലെ കർഷക സമരം കുറേ ദിവസങ്ങളായി വാർത്തകളിൽ നിറയുന്നു. എന്നാൽ അവിടെ നിന്നു കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. കർഷകർ നയിക്കുന്ന ഡൽഹി ചലോ, വൻ സംഘർഷത്തിലേക്കാണ് ഇപ്പോൾ ചെന്നു കലാശിക്കുന്നത്. അതിനിടെ ഒരു യുവ കർഷകന്റെ ജീവനും നഷ്ടപ്പെട്ടു. ഹരിയാന പൊലീസും കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ആ കർഷകൻ മരിച്ചതെന്നതും ശ്രദ്ധേയമാണ്. നമുക്ക് അന്നംമൂട്ടുന്നവർ തെരുവിൽ അടിച്ചമർത്തപ്പെടുന്ന ദുരവസ്ഥയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഒരിക്കൽ ഇവർ തന്നെ തങ്ങളുടെ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങിയതാണ്. പക്ഷേ, അന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകളെല്ലാം വെറും വാഗ്ദാനങ്ങളായി മാത്രം ഒതുങ്ങിയതുക്കൊണ്ടാണ് അവർ വീണ്ടും സമരത്തിന് ഇറങ്ങിയത്. അവരുടെ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിക്കുകയാണ് വേണ്ടത്. താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകണം. ഭാവിയിൽ കർഷകർക്കു വേണ്ടി എന്താണോ നൽകാൻ സാധിക്കുക, അതെല്ലാം നൽകുകയും വേണം.
കെ.ആർ. രാഘവൻ
കൽപ്പറ്റ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |