ബംഗളൂരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും ജയിച്ചു. രണ്ട് സീറ്റിൽ വിജയം പ്രതീക്ഷിച്ച ബിജെപി - ജെഡിഎസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, ഡോ. സയിദ് നസീർ ഹുസെെൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും ബിജെപി - ജെഡിഎസ് സഖ്യത്തിലെ നാരായൺസ ബന്തിഗെയുമാണ് ജയിച്ചത്. ജെഡിഎസിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥി ഡി കുപേന്ദ്ര റെഡ്ഡി പരാജപ്പെട്ടു.
വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത് ബി ജെ പി - ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി. യശ്വന്ത് പുര എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തിയില്ല. 45 വോട്ടുകളാണ് ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്.
അജയ് മാക്കനും ഡോ. സയിദ് നസീർ ഹുസെെനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് 45 വോട്ടാണ് ലഭിച്ചത്. നാരായൺസ ബന്തിഗെയ്ക്ക് 47 വോട്ടും ലഭിച്ചു.വോട്ടെണ്ണലിനിടെ കോൺഗ്രസ് ബിജെപി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ആരോപിച്ചു.
അതേസമയം, ഹിമാചലിൽ ജയമുറപ്പിച്ച മനു അഭിഷേക് സിംഗ്‌വിക്ക് തിരിച്ചടിയായത് 40 കോൺഗ്രസ് എംഎൽഎമാരിൽ ആറുപേരും സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും ഹർഷ് മഹാജന് ക്രോസ് വോട്ടു ചെയ്തതാണ്. സിംഗ്‌വിക്ക് ലഭിച്ചത് 34 വോട്ട്. 25 ബിജെപി വോട്ടുകളും ഒമ്പത് ക്രോസ് വോട്ടുകളും ചേർന്നപ്പോൾ ഹർഷിനും കിട്ടി 34 വോട്ട്. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു. ക്രോസ് വോട്ട് ചെയ്ത ഒമ്പതുപേരെ സിആർപിഎഫ് ജവാൻമാരുടെ സുരക്ഷയിൽ ബിജെപി ഹരിയാനയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |