ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം. 10 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസ് മൂന്നും സമാജ്‌വാദി പാർട്ടി രണ്ടും സീറ്റുകൾ നേടി.
ഇതോടെ ആകെ 56 രാജ്യസഭാ സീറ്റുകളിൽ 30ലും ബി.ജെ.പി ജയിച്ചു. 20 സീറ്റുകളിൽ നേരത്തെ പാർട്ടി സ്ഥാനാത്ഥികൾ എതിരില്ലാതെ
തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ക്രോസ് വോട്ടിംഗ് ആണ് നടന്നത്. യു.പിയിൽ സമാജ്‌വാദി പാർട്ടി, ഹിമാചലിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്കും കർണാടകയിൽ ബി.ജെ.പി എം.എൽ.എ കോൺഗ്രസിനും വോട്ടു ചെയ്‌തു. ഹിമാചലിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി പാർട്ടി സ്ഥാനാർത്ഥിയും ദേശീയ വക്താവുമായ മനു അഭിഷേക് സിംഗ്‌വിയെ അട്ടിമറിച്ച് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചു. യു.പിയിൽ പത്തു സീറ്റിൽ എട്ടിലും ബി.ജെ.പിയും രണ്ടിൽ സമാജ്‌വാദിയും ജയിച്ചു. കർണാടകയിൽ കോൺഗ്രസിന് മൂന്നും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു.
ഹിമാചലിൽ അട്ടിമറി, നാടകീയം
ഹിമാചലിൽ ജയമുറപ്പിച്ച മനു അഭിഷേക് സിംഗ്‌വിക്ക് തിരിച്ചടിയായത് 40 കോൺഗ്രസ് എം.എൽ.എമാരിൽ ആറുപേരും സർക്കാരിനെ പിന്തുണയ്‌ക്കുന്ന മൂന്ന് സ്വതന്ത്രരും ഹർഷ് മഹാജന് ക്രോസ് വോട്ടു ചെയ്‌തതാണ്. സിംഗ്‌വിക്ക് ലഭിച്ചത് 34 വോട്ട്. 25 ബി.ജെ.പി വോട്ടുകളും 9 ക്രോസ് വോട്ടുകളും ചേർന്നപ്പോൾ ഹർഷിനും കിട്ടി 34 വോട്ട്. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു. ക്രോസ് വോട്ട് ചെയ്‌ത 9പേരെ സി.ആർ.പി.എഫ് ജവാൻമാരുടെ സുരക്ഷയിൽ ബി.ജെ.പി ഹരിയാനയിലേക്ക് മാറ്റി.
യു.പിയിൽ മറുകണ്ടം ചാടി ചീഫ് വിപ്പ്
യു.പിയിൽ ബി.ജെ.പിയുടെ ആർ.പി.എൻ. സിംഗ്, നവിൻ ജെയിൻ, സംഗീത ബൽവന്ത്, സാധന സിംഗ്, സുധാംശു ത്രിവേദി, ചൗധരി തേജ്വീർ സിംഗ്, അമർ പാൽ മൗര്യ എന്നിവർക്കൊപ്പം എട്ടാം സ്ഥാനാർത്ഥി സഞ്ജയ് സേഠും ജയിച്ചു. എസ്.പിയുടെ ജയ ബച്ചനും, റാംജി ലാൽ സുമനും ജയിച്ചപ്പോൾ അലോക് രഞ്ജൻ പരാജയപ്പെട്ടു.
പത്തിൽ ഏഴുപേരെ ജയിപ്പിക്കാൻ അംഗബലമുള്ള ബി.ജെ.പി എട്ടാം സ്ഥാനാർത്ഥിയായ സഞ്ജയ് സേഠിനായി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് യു.പിയിൽ കണ്ടത്. സമാജ്‌വാദി പാർട്ടിയെ ഞെട്ടിച്ച് അവരുടെ ചീഫ് വിപ്പ് മനോജ് കുമാർ പാണ്ഡെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചു. തലേന്ന് പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ വിരുന്നിൽ മനോജ് പാണ്ഡെ അടക്കം എട്ട് എം.എൽ.എമാർ വിട്ടു നിന്നിരുന്നു. ഇവരിൽ മനോജ് പാണ്ഡെ, രാകേഷ് പാണ്ഡെ, അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ്, വിനോദ് ചതുർവേദി, പൂജ പാൽ, അശുതോഷ് മൗര്യ, എസ്.പിയുമായി സഖ്യമുള്ള എസ്.ബി.എസ്.പിയുടെ ജഗദീഷ് നാരായൺ റായ്, ബി.എസ്.പിയുടെ ഏക എം.എൽ.എ ഉമാശങ്കറും ബി.ജെ.പിക്ക് വോട്ടു ചെയ്‌തു. മൂന്നുപേരെ ജയിപ്പിക്കാൻ 111 വോട്ടുകൾ വേണ്ട എസ്.പിയുടെ അംഗബലം രണ്ടുപേർ ജയിലിലായതിനാൽ 106 ആയി കുറഞ്ഞു. സഖ്യ കക്ഷി കോൺഗ്രസിന് രണ്ട് എം.എൽ.എമാരാണ്.
കർണാടകയിൽ ബി.ജെ.പിക്ക് തിരിച്ചടി
നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികൾ മത്സരിച്ച കർണാടകയിൽ കോൺഗ്രസിന്റെ അജയ് മാക്കൻ(47 വോട്ട്), സയ്യിദ് നസീർ ഹുസൈൻ(46 വോട്ട്), ജി.സി ചന്ദ്രശേഖർ(46), ബി.ജെ.പിയുടെ നാരായൺസ ബന്തിഗെ(47) എന്നിവർ ജയിച്ചു. ജെ.ഡി.എസിന്റെ ഡി. കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു. ബി.ജെ.പിയുടെ എസ്.ടി. സോമശേഖർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ക്രോസ് വോട്ടു ചെയ്തപ്പോൾ അർബയിൽ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
കോൺഗ്രസിന് ഹിമാചൽ തലവേദന
അഭിഷേക് സിംഗ്വിനേറ്റ അപ്രതീക്ഷിത തോൽവി ഹിമാചൽ പ്രദേശിലെ സുഖ്വിന്ദർ സുഖുവിന്റെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാരിന്റെ ഭാവി തുലാസിലാക്കി. 40 എം.എൽ.എമാരിൽ ആറുപേറും സർക്കാരിനെ പിന്തുണച്ച മൂന്ന് എം.എൽ.എമാരും ബി.ജെ.പി സ്ഥാനാർത്ഥി ഹർഷ് മഹാജനെ ജയിപ്പിക്കാൻ ക്രോസ് വോട്ടു ചെയ്തതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദനയാകുമെന്നുറപ്പാണ്.
ഹിമാചൽ പ്രദേശിൽ 68 അംഗ നിയമസഭയിൽ 35 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സർക്കാരിന് കോൺഗ്രസിന്റെ 40ഉം മൂന്ന് സ്വതന്ത്രൻമാരുമാണ് പിന്തുണ നൽകിയിരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പോടെ ഇത് 34 ആയി കുറഞ്ഞു. 25 സീറ്റിൽ ഒതുങ്ങിയ ബി.ജെ.പിക്ക് ഇന്നലത്തെ സാഹചര്യം വച്ച് പിന്തുണ 34 ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സിംഗ്വിയുടെ തോൽവി സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും സുഖ്വിന്ദർ സുഖു രാജിവയ്ക്കണമെന്നും ബി.ജെ.പി നേതാവ് ജയ്റാം താക്കൂർ ആവശ്യപ്പെട്ടതും ശ്രദ്ധേയം. ബഡ്ജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിടയുണ്ട്. അതിനാൽ വരും ദിവസങ്ങൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാകും.
കർണാടകയ്ക്കും തെലങ്കാനയ്ക്കും പുറമെ രാജ്യത്ത് കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് ഹിമാചൽ.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ സുഖ്വിന്ദർ സുഖുവിനെതിരെ പാർട്ടിക്കുള്ളിൽ രൂപം കൊണ്ട വിമത നീക്കമാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് അറിയുന്നു. ഹിമാചൽ സുരക്ഷിതമല്ലെന്ന് മനസിലാക്കിയാണ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ പാർട്ടി അധികാരത്തിലില്ലാത്ത രാജസ്ഥാൻ വഴി രാജ്യസഭാംഗമാക്കിയതെന്നും സൂചനയുണ്ട്. മുതിർന്ന എംപിയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയുമായ പ്രതിഭാ സിംഗിനെ തള്ളിയാണ് കേന്ദ്ര നേതൃത്വം സുഖുവിനെ മുഖ്യമന്ത്രിയാക്കിയത്. പ്രതിഭയുടെ മകൻ വിക്രമാദിത്യ സിംഗ് അയോദ്ധ്യ വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു.
അതേസമയം യു.പിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി സമാജ്‌വാദി പാർട്ടിക്കും പ്രതിസന്ധിയായി. ഈ തിരിച്ചടി ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിക്കു വേണ്ടി കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാൻ സമാജ്‌വാദി പാർട്ടിയെ പ്രേരിപ്പിക്കും.
ഹിമാചലിൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട നീക്കവുമായി ബി.ജെ.പി. ബി.ജെ.പി നേതാവ് ജയ്റാം ഠാക്കൂർ ഇന്ന് രാവിലെ ഗവർണറെ കാണും.
എല്ലാവരും ഒരുമിച്ചു നിൽക്കുമെന്ന് കരുതിയ വിഡ്ഢികളുടെ സ്വർഗത്തിലായിരുന്നു ഞാൻ
-മനു അഭിഷേക് സിംഗ്‌വി:
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |