തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന് തുടർനിയമനം നൽകാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതിയാണ് ശുപാർശ നൽകിയത്. 3വർഷത്തേക്കാണ് പുനർനിയമനം.
2021ൽ കൽപ്പറ്റ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായിരിക്കെ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗമായി നിയമിതനായ കെ. ബൈജു നാഥിന്റെ മൂന്നു കൊല്ലത്തെ സേവന കാലാവധി മാർച്ച് 8 ന് പൂർത്തിയാവും. ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞ വർഷം മേയിൽ വിരമിച്ച ശേഷം ബൈജൂ നാഥിനെ ആക്റ്റിംഗ് ചെയർ പേഴ്സണായി ഗവർണർ നിയമിക്കുകയായിരുന്നു. വി.കെ. ബീനാകുമാരിയാണ് മറ്റൊരു അംഗം.
ഹൈക്കോടതി ജഡ്ജിയുടെ പദവിക്ക് തുല്യമാണ് കമ്മിഷൻ അംഗത്തിന്റെ സ്ഥാനം. കോഴിക്കോട് സ്വദേശിയായ കെ. ബൈജൂ നാഥ് 1987 ൽ അഭിഭാഷകനായി. 1992 ൽ മജിസ്ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടം ശബരീ തീർത്ഥത്തിൽ പരേതരായ കെ. രാംദാസിന്റെയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ യു.കെ. ദീപ. മക്കൾ : അരുൺ കെ. നാഥ് (വിജിലൻസ് പ്രോസിക്യൂട്ടർ ), ഡോ. അമൃത് കെ. നാഥ്.
അതേസമയം, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ കമ്മിഷൻ അദ്ധ്യക്ഷനാക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |