ന്യൂഡൽഹി : കെ.ടി.യു മുൻ വൈസ് ചാൻസലർ സിസാ തോമസിനെതിരെ ആരംഭിച്ച അച്ചടക്ക നടപടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസാ തോമസ്, സർക്കാർ ശുപാർശയില്ലാതെ വി.സിയുടെ ചുമതല ഏറ്രെടുത്തത് അച്ചടക്കലംഘനമാണെന്നാണ് സർക്കാർ നിലപാട്. കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. എന്നാൽ, നിയമനം ചട്ടവിരുദ്ധമല്ലെന്നായിരുന്നു ഹൈക്കോടതി വിധി. തന്റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിസ തോമസ് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചിട്ടുണ്ട്.
മുൻ വി.സി എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്ന് സിസാ തോമസിന് കെ.ടി.യു വി.സിയുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. സർക്കാർ ശുപാർശ തള്ളിക്കൊണ്ട് ഗവർണർ സ്വീകരിച്ച നടപടി വിവാദങ്ങൾക്ക് വഴി വച്ചു. സിസാ തോമസ് വിരമിച്ചെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |