തിരുവനന്തപുരം; കാട്ടാന ആക്രമണത്തിൽ ഇന്നലെ മൂന്നാറിൽ മരണപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറിയതായും,കുടുംബത്തിലെ ഒരംഗത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക ജോലി നൽകുമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
പരിക്കേറ്റവർക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്നത് സർക്കാർ തീരുമാനിക്കും. നിരീക്ഷണം ശക്തിപ്പെടുത്താൻ എ.ഐ ക്യാമറകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനും ആർ.ആർ.ടി ശക്തിപ്പെടുത്താനും തീരുമാനിച്ചു. കൂടുതൽ ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്തും. ഇതിനായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായും എസ്റ്റേറ്റ് ഉടമകളുമായും ചർച്ച നടത്തും. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ഇതിനായി നൈറ്റ് വിഷൻ ഉള്ള ക്യാമറയോട് ഉപയോഗിക്കും. ഏർളി വാണിംഗ് സിസ്റ്റം കൂടുതൽ ഫലപ്രദമാക്കും. തമിഴ് ഭാഷയിൽ കൂടി വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കും. പൊലീസും വനം വകുപ്പും സംയുക്തമായി നൈറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ കോർ കമ്മിറ്റി രൂപീകരിക്കും. നിരീക്ഷണം ശക്തമാക്കുന്നതിനും മൃഗങ്ങളുടെ നീക്കങ്ങൾ അപ്പപ്പോൾ ജനങ്ങളെ അറിയിക്കുന്നതിനും പോലീസ് , ഫോറസ്റ്റ് ,റവന്യൂ,തദ്ദേശസ്വയംഭരണം,പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പുകൾ എന്നിവരുടെ ഏകോപന സമിതിയും 24 മണിക്കൂർ പ്രവർത്തിക്കുന്ന കമാൻഡ് കൺട്രോൾ സെന്ററും ആരംഭിക്കും.ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ ജില്ലാ കളക്ടറുടെ മേൽ നോട്ടത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും .
യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുഖ്യ വനം മേധാവി ഗംഗാ സിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ്, എ.പി.സി.സി.എഫുമാരായ ഡോ. പി. പുകഴേന്തി, പ്രമോദ് ജി കൃഷ്ണൻ, ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |