കൊച്ചി: സാമ്പത്തിക വർഷം തീരാറായപ്പോൾ കെട്ടിടനികുതിക്ക് കൊച്ചി കോർപ്പറേഷൻ പിഴപ്പലിശ ഒഴിവാക്കിയ സന്തോഷത്തിൽ സംസ്ഥാന സർക്കാരിന്റെ കെ സ്‌മാർട്ടിലൂടെ ഓൺലൈനായി പണമടയ്ക്കാൻ നോക്കിയ ഇടപ്പള്ളി സ്വദേശി കൃഷ്ണൻ ഞെട്ടി. സ്വന്തം വീട് അയൽവാസിയുടെ പേരിൽ ! ഉടനെ ഓടി കോർപ്പറേഷന്റെ മേഖലാ ഓഫീസിലേക്ക്. അവിടെ നിന്ന് കിട്ടിയ മറുപടിയും ഇരുട്ടടിയായി- സോഫ്റ്റ് വെയറിൽ ഒന്നും ചെയ്യാനാവില്ല. കെ-സ്മാർട്ടാണ് ഈ കൊലച്ചതി ചെയ്തത്.
തദ്ദേശ സ്ഥാപന സേവനങ്ങളെ ഡിജിറ്റൈസ് ചെയ്യാൻ സംസ്ഥാന സർക്കാർ ജനുവരിയിൽ നടപ്പാക്കിയ സംവിധാനത്തിൽ ഡാറ്റാ എൻട്രി നടത്തിയ ജീവനക്കാർക്ക് പറ്റിയ പിഴവാണിത്. ഇതേകാരണത്താൽ വർഷാവസാന തിരക്കിനിടെ പരാതിയും പരിഭവവുമായി എത്തുന്നവരേറെ. ഇവരെ കാര്യം പറഞ്ഞു മനസിലാക്കാൻ പലപ്പോഴും കഴിയുന്നുമില്ല. പുതിയ പദ്ധതിയായതിനാൽ പിഴവുകൾ പരിഹരിക്കുമെന്നും സേവനങ്ങൾ നേരിട്ട് നൽകുമെന്നും ആശങ്ക വേണ്ടെന്നും മേയർ അഡ്വ. എം.അനിൽകുമാർ അറിയിച്ചിരുന്നെങ്കിലും ആശങ്കയൊഴിയാത്ത വീട്ടുടമകൾ ഉദ്യോഗസ്ഥരെ വെറുതേവിടുന്നില്ല. അടുത്ത മാസത്തോടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് സൂചന.
പരിഹാര നടപടിക്രമങ്ങൾ നിശ്ചയിക്കുന്നതേയുള്ളൂ. ഏജന്റുമാർ വഴി പുതിയ വീടിനും പുതിയ നിലകൾക്കും നമ്പർ ഇട്ടതിലും വിസ്തീർണം നിർണയിച്ചതിലുമുള്ള തലവേദനകൾ ഇപ്പോൾ അറിയുന്ന വീട്ടുടമകളുടെ എണ്ണവും കുറവല്ല. കൃത്യമായ രേഖകളൊന്നും സമർപ്പിക്കാതെ വളഞ്ഞ വഴിയിൽ ചെയ്ത കാര്യങ്ങൾ സോഫ്റ്റ്വെയറിലേക്ക് മാറിയപ്പോൾ പലർക്കും ബുദ്ധിമുട്ടായി. കരം കുടിശികയൊക്കെ വലിയ തുകകളായി മാറിയപ്പോഴാണ് പലരും അറിയുന്നത്.
പരിഹാരം എഡിറ്റിംഗ് ഓപ്ഷൻ
കെ സ്മാർട്ടിൽ എഡിറ്റിംഗ് ഓപ്ഷൻ ഇല്ലാത്തതാണ് പ്രശ്നം. ഇതില്ലാതെ സോഫ്റ്റ്വെയറിൽ തിരുത്തൽ സാദ്ധ്യമല്ല. എന്ന് ഇത് ആക്ടിവേറ്റ് ആകുമെന്ന് ഉദ്യോഗസ്ഥർക്കും അറിയില്ല. ഓൺലൈൻ സേവനം തേടുന്നവരും നേരിട്ട് കോർപ്പറേഷൻ കൗണ്ടറുകളിൽ പണം അടയ്ക്കാനെത്തുന്നവരുമാണ് വീടിന്റെ ഉടമസ്ഥത മാറിയത് അറിഞ്ഞ് പ്രതിഷേധിക്കുന്നത്. പേരുമാറിയവർക്ക് സ്വന്തം പേരിൽ കരം അടയ്ക്കണമെങ്കിൽ തത്കാലം ഇനി ബിൽ കളക്ടർമാർക്ക് പണം നൽകി രസീത് എഴുതുക മാത്രമാണ് ഏക പോംവഴി. വസ്തു വിൽക്കാനും ബാങ്ക് വായ്പയ്ക്കും മറ്റും ശ്രമിക്കുന്നവരാണ് പരിഭ്രാന്തരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |