കോലഞ്ചേരി: റോക്കറ്റുവേഗത്തിൽ കുതിച്ചുയർന്ന വെളുത്തുള്ളി വില കുത്തനെ ഇടിഞ്ഞു. ചില്ലറവില കിലോയ്ക്ക് 500രൂപവരെ എത്തിയ ശേഷമാണ് നേർപകുതിയിലേക്ക് ഇടിഞ്ഞത്. ഇന്നലത്തെ ചില്ലറവില്പന വില 230-250 ആണ്. രണ്ടുദിവസം മുമ്പുവരെനിന്ന ഉയർന്നവില പെട്ടെന്നാണ് കൂപ്പുകുത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചനയെന്ന് ചെറുകിട ഹോൾസെയിൽ വ്യാപാരിയായ ഗോപചന്ദ്രൻ പറഞ്ഞു. പൊള്ളാച്ചിയിൽനിന്ന് ലോഡ് ബുക്ക്ചെയ്തിട്ടുണ്ട്.
ഹോൾസെയിൽവില ഫസ്റ്റ്ക്വാളിറ്റിക്ക് ഇന്നലെ 173 ആയി കുറഞ്ഞു. പുതിയ ലോഡെത്തുമ്പോൾ വില ഇനിയും കുറയും.
എത്തുന്നത് പച്ചവെളുത്തുള്ളി
പുതിയ ലോഡെത്തുന്നത് പച്ച വെളുത്തുള്ളിയാണെന്നതാണ് കച്ചവടക്കാരെ വലയ്ക്കുന്ന പ്രശ്നം. പച്ചവെളുത്തുള്ളി ഫംഗസ് ബാധയേല്ക്കുന്നതോടെ ചീഞ്ഞുപോകുന്നു. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. മൂക്കുന്നതിനുമുമ്പ് വിളവെടുത്തതും ഉണക്കിയെടുക്കാനുള്ള കാലതാമസവും ഒഴിവാക്കി കർഷകർ നേരിട്ട് വിപണിയിലേയ്ക്ക് എത്തിക്കുന്നതാണ് പ്രശ്നം. വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ കടകളിൽ സ്റ്റോക്കുചെയ്യുന്ന വെളുത്തുള്ളിയുടെ തൂക്കത്തിൽ കാര്യമായ കുറവുവരുന്നതും മൊത്തക്കച്ചവടക്കാരെ ബാധിക്കുന്നുണ്ട്. കൂടുതൽ സ്റ്റോക്ക് ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് തമിഴ്നാട്ടിലെ മൊത്തവ്യാപാരിയായ കെ.എം. പരീക്കുട്ടി പറഞ്ഞു.
കോയമ്പത്തൂരിൽനിന്ന്
കോയമ്പത്തൂരിലെ എം.ജി.ആർ മാർക്കറ്റിൽനിന്നാണ് സംസ്ഥാനത്തേയ്ക്ക് വെളുത്തുള്ളിയെത്തുന്നത്. ഇവിടേക്ക് മദ്ധ്യപ്രദേശിലെ മന്ദ്സൗർ മൊത്തമാർക്കറ്റിൽ നിന്നെത്തിച്ചാണ് വില്പന. മുൻ വർഷത്തെ ഉത്പാദനത്തിലെ കുറവും ഇക്കുറിയുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിൽ വിളവെടുപ്പ് വൈകിയതുമാണ് വിലക്കുതിപ്പിന് ഇടയാക്കിയത്.
ഛത്തീസ്ഗഡ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷിയുള്ളത്. ഇവിടങ്ങളിൽ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അതിനാൽ ഇനി വെളുത്തുള്ളിയുടെ വിലക്കുറവ് തുടരുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ഒരാഴ്ചകൊണ്ട് അഞ്ഞൂറിലേക്ക്
ജനുവരി അവസാനവാരത്തിലാണ് ഇരുന്നൂറിലായിരുന്ന വെളുത്തുള്ളി വില ഒരാഴ്ചകൊണ്ട് അഞ്ഞൂറിലേക്കെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിൽ ഉത്പാദനത്തിലുണ്ടായ വലിയകുറവാണ് വിലക്കൂടുതലിന് ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |