കൽപ്പറ്റ: ഇടത് മുന്നണിയുടെ വയനാട് മണ്ഡലം സ്ഥാനാർത്ഥി ആനിരാജ നാളെ മുതൽ മണ്ഡലത്തിൽ സജീവമാകും. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ഇടത് മുന്നണി പ്രവർത്തകർ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങി. കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങൾ അടങ്ങുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം.
2019ൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.ഐയിലെ പി.പി. സുനീറിനെ തോൽപ്പിച്ചത്. രാഹുൽ വീണ്ടും ഇവിടെ മത്സരിക്കുമോ എന്ന് വ്യക്തമല്ല. എൻ.ഡി.എയ്ക്കുവേണ്ടി ബി.ജെ.പിയാകും കളത്തിലിറങ്ങുക. രാഹുൽ മത്സരിച്ചാൽ പാർട്ടിയിലെ കരുത്തനെ ബി.ജെ.പി രംഗത്തിറക്കും. ശോഭാ സുരേന്ദ്രനു പുറമെ എ.പി. അബ്ദുള്ളക്കുട്ടിയുടെ പേരും പഞ്ഞ് കേൾക്കുന്നുണ്ട്. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്കുവേണ്ടി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്.
ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ദേശീയ നേതൃത്വത്തിൽ പ്രമുഖസ്ഥാനത്തുള്ള വനിതയാണ് ആനി രാജായെന്ന് എൽ.ഡി.എഫ് വയനാട് ജില്ലാ കൺവീനറും മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ പറഞ്ഞു. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ ആനി രാജ യു.ഡി.എഫിനു കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ. മണ്ഡലത്തിൽ 2009ൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ഐ. ഷാനവാസിനു 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നതെങ്കിൽ 2014ൽ 20,870 വോട്ടായി കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |