തിരുവനന്തപുരം: പാലക്കാട് പട്ടാമ്പിയിൽ സദാചാര പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരന്റെ മകൻ എം.പി.പ്രവീണിനെ പട്ടിക ജാതി വികസന വകുപ്പിന്റെ കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി/ വർഗത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് ജോലി നൽകുന്ന പദ്ധതി പ്രകാരമാണിത്.
2015 ഫെബ്രുവരിയിലാണ് കുലുക്കല്ലൂർ മൂത്തേപ്പടി പ്രഭാകരൻ (55) സദാചാരഗുണ്ടകളുടെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 11പേരെ ചെർപ്പുളശേരി പൊലീസ് അറസ്റ്റുചെയ്തിരുന്നു. സർക്കാർ ആനുകൂല്യങ്ങൾ പ്രഭാകരന്റെ കുടുംബത്തിനു ലഭിച്ചില്ലെന്നുള്ള പരാതിയുണ്ടായിരുന്നു.
മറ്റു തീരുമാനങ്ങൾ
സംസ്ഥാനത്തെ വിജിലൻസ് ട്രൈബ്യൂണൽമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അലവൻസുകളും 2016 ജനുവരി ഒന്ന് പ്രാബല്യത്തിൽ പരിഷ്‌കരിക്കും.
മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് കമ്പനി എം.ഡി എൽ.രാധാകൃഷ്ണന്റെ സേവന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.
കോട്ടൂർ ആന പുനരവധിവാസ കേന്ദ്രത്തിന്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെയും സ്‌പെഷ്യൽ ഓഫീസറായ കെ.ജെ.വർഗീസിന്റെ നിയമനകാലാവധി ദീർഘിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |