ജൈവ ഇന്ധനമാവാൻ ഫാക്ടറികളിലേക്ക്
കൊച്ചി: പരിസ്ഥിതിക്ക് ഗുരുതരഭീഷണി ഉയർത്തുന്ന കുളവാഴയെ ഫലപ്രദമായി ഉപയോഗിക്കാൻ പദ്ധതി. ഇവ ഉണക്കിപ്പൊടിച്ച് കട്ടകളാക്കുന്ന (ബ്രിക്കറ്റ്) പദ്ധതി വ്യാവസായികാടിസ്ഥാനത്തിലാണ് തുടങ്ങുന്നത്. ആലുവയിലെ പ്ലാനറ്റ്എർത്ത് എന്ന എൻ.ജി.ഒയുടെ പദ്ധതിക്കായി വേമ്പനാട്, കൊച്ചി, കുമരകം, അപ്പർകുട്ടനാട് മേഖലകളിൽനിന്ന് ഏപ്രിൽ മുതൽ ജങ്കാർ ഉപയോഗിച്ച് പ്രതിദിനം അഞ്ചുടൺ കുളവാഴ വാരും. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച കട്ടകൾക്കായി കരുമാല്ലൂർ തോട്ടിൽനിന്നാണ് കുളവാഴ വാരിയത്. അപ്പോളോ ടയേഴ്‌സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ നൽകുക. ഫാക്ടറികളിൽ 800-900 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിക്കുന്ന ഫർണസുകളിൽ ഇതുപയോഗിച്ചാൽ ചെലവ് കുത്തനെ കുറയുകയും കാർബൺ മലിനീകരണം വലിയൊരളവോളം ഒഴിവാകുകയും ചെയ്യും.
കുളവാഴയ്‌ക്കൊപ്പം കരിക്കുതൊണ്ട്, പാഴ്‌മരങ്ങൾ, അറക്കപ്പൊടി തുടങ്ങിയവ അരച്ച് കട്ടകളാക്കിയാണ് (ബ്രിക്കറ്റ്) നിർമ്മിക്കുന്നത്. കൂടുതൽ ചൂടുവേണ്ട ഫാക്ടറി ഫർണസുകളിൽ 40ശതമാനം കുളവാഴയും 60ശതമാനം മറ്റു ജൈവവസ്തുക്കളും ചേർന്ന കട്ടകളാണ് വേണ്ടത്. വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണെങ്കിൽ കട്ട നിർമ്മാണത്തിന് കുളവാഴ കൂടുതൽ ചേർത്ത് മറ്റുസാധനങ്ങൾ കുറയ്ക്കാം. 2027 ആകുമ്പോഴേക്കും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുത്തനെ കുറയ്ക്കാനാണ് കേന്ദ്രതീരുമാനം.
നീരൊഴുക്ക് കുറയാനും കൃഷിനശിക്കാനും കൊതുകുകൾ പെരുകാനുമൊക്കെ ഇടയാക്കുന്ന കുളവാഴകളുടെ ഭീഷണി ഇല്ലാതാക്കാനും പദ്ധതി സഹായകമാകും.
കുസാറ്റിലെ സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് അസോ. പ്രൊഫസർ ഡോ. ഹരീഷ് എൻ. രാമനാഥൻ, പ്രൊഫസർ ഡോ. ഹരികൃഷ്ണൻ എന്നിവരാണ് പദ്ധതിയുടെ കൺസൾട്ടന്റുമാർ.
വേണം, ലോഡുകണക്കിന് കുളവാഴ
500 കിലോ കുളവാഴ ഉണക്കിയാൽ അഞ്ചുകിലോയായി കുറയുമെന്നതിനാൽ ഇവ വലിയ അളവിൽ വേണ്ടിവരും. പെട്ടെന്നു വ്യാപിക്കുന്ന ജലസസ്യമായതിനാൽ ലഭ്യത ഇല്ലാതാവില്ല. കുളവാഴയിൽനിന്നുള്ള ഫൈബർ ഉപയോഗിച്ച് ബാഗും കരകൗശലവസ്തുക്കളും ഉണ്ടാക്കുന്നുണ്ടെങ്കിലും വിപണിയിലെ സാദ്ധ്യത ഉപയോഗപ്പെടുത്താനാവുന്നില്ല. പഞ്ചാബിലും ഹരിയാനയിലും വൈക്കോലും മറ്റും ഉപയോഗിച്ച് ഇതേരീതിയിൽ കട്ടകൾ നിർമ്മിക്കുന്നുണ്ട്.
കൽക്കരി ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾ പദ്ധതിക്ക് നേട്ടമാകും. ചെലവ് കുറയ്ക്കാനും കുളവാഴ ഭീഷണി ഇല്ലാതാക്കാനുമാകും.
സൂരജ് എബ്രഹാം, ഫൗണ്ടർ സെക്രട്ടറി, പ്ലാനറ്റ്എർത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |