കൊച്ചി: സി.പി.എം നേതാവ് പി. ജയരാജനെ വിട്ടീൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് ഒഴികെയുള്ള പ്രതികളെ ഹൈക്കോടതി വെറുതേ വിട്ടു. രണ്ടാംപ്രതിയുടെ ശിക്ഷയിൽ ഇളവു വരുത്തുകയും ചെയ്തു. ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് പി. സോമരാജൻ വ്യക്തമാക്കി.
രണ്ടാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയുധങ്ങൾ കണ്ടെടുത്തതിനാലാണ് കുറ്റക്കാരനെന്ന് വിധിച്ചത്. വധശ്രമത്തിന് ഒരു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ആയുധം കൊണ്ട് പരിക്കേല്പിച്ചതിന് ആറു മാസം തടവും ഒരു ലക്ഷം രൂപ പിഴയും മറ്റു രണ്ടു വകുപ്പുകൾക്ക് മൂന്നു മാസം വീതം തടവുമാണ് ശിക്ഷ. ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക പി. ജയരാജനു നൽകണം.
വിചാരണക്കോടതി 10 വർഷം കഠിനതടവിനു ശിക്ഷിച്ചതിനെതിരെ ഒന്നു മുതൽ അഞ്ചു വരെ പ്രതികളായ കടിച്ചേരി അജി, ചിരുകണ്ടോത്ത് പ്രശാന്ത്, കൊയ്യോൻ മനു, പാര ശശി, എളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശ് എന്നിവരും, കുനിയിൽ സനൂബ്, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സർക്കാരും നൽകിയ അപ്പീലുകളാണ് പരിഗണിച്ചത്. അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെ എളംതോട്ടത്തിൽ മനോജ്, കൊവ്വേരി പ്രമോദ് എന്നിവർ മരിച്ചു.
1999 ആഗസ്റ്റ് 25ന് തിരുവോണ ദിവസം വൈകിട്ടായിരുന്നു വധശ്രമം. ജയരാജന്റെ ഭാര്യ, സഹോദരി, രണ്ട് അയൽവാസികൾ എന്നിവരായിരുന്നു പ്രധാന സാക്ഷികൾ. ജയരാജന്റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല, അവരുടെ വസ്ത്രങ്ങളിൽ രക്തക്കറയുണ്ടായിരുന്നില്ല തുടങ്ങിയ വാദങ്ങളാണ് പ്രതികൾ ഉന്നയിച്ചത്. അവർ ജയരാജനൊപ്പം ആശുപത്രിയിൽ പോയില്ല. ആശുപത്രിയിൽ കൊണ്ടുപോയവരെ സാക്ഷികളാക്കിയില്ല. ജയരാജനു ബോധമുണ്ടായിട്ടും 21 ദിവസം കഴിഞ്ഞാണ് മൊഴി രേഖപ്പെടുത്തിയതെന്നും ബോധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |