കല്പറ്റ : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദ്ദനത്തിനും ഇരയായതിന് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാർത്ഥികൾക്ക് മൂന്നുവർഷത്തെ പഠനവിലക്ക്. പൂക്കോട് വെറ്ററിനറി കോളേജ് ആന്റി റാഗിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ ഇവർക്ക് പഠിക്കാനാവില്ല.
അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐക്കാരായ നാല് പ്രതികളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങിയ പ്രതികൾക്ക് പുറമേ ഇന്ന് ഒരാൾ കോടതിയിലും കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാംവർഷ വിദ്യാർത്ഥിയുമായ അമീൻ അക്ബർ അലിയാണ് (25) കൽപ്പറ്റ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച കീഴടങ്ങിയ കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, പൊലീസ് പിടികൂടിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഷാൻ എന്നിവരുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി. ഇതുവരെ11പേരാണ് അറസ്റ്റിലായത്. നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പതിനഞ്ചോളം പേരെ പിടികൂടാനുണ്ട്. കല്പറ്റ ഡിവൈ.എസ്.പി ടി,എൻ. സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |