മലപ്പുറം: ഭിന്നശേഷിക്കാർക്ക് സുഗമമായി കടന്ന് ചെല്ലാനെന്ന പേരിൽ മഞ്ചേരി നഗരസഭാ ബസ് സ്റ്റാന്റിലെ പൊതുശൗചാലയത്തിലേക്ക് നിർമ്മിച്ച റാംപ് കണ്ടാൽ ആരുമൊന്ന് മൂക്കത്ത് വിരൽവയ്ക്കും. ഒരാൾ പൊക്കത്തിൽ കുത്തനെ നിർമ്മിച്ച റാംപിലൂടെ വീൽചെയറിൽ പരസഹായത്തോടെ പോലും ഭിന്നശേഷിക്കാർക്ക് കയറാൻ കഴിയില്ല. 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പൊതുശൗചാലയത്തിലെ റാംപ് ഇതോടെ നോക്കുകുത്തിയാണ്. റാംപ് ആരംഭിക്കുന്ന സ്ഥലത്തെ കോൺഗ്രീറ്റ് ഇളകി പോയതിനാൽ സാഹസത്തിന് തയ്യാറായാലും ഇതുവഴി വീൽച്ചെയറോടെ കയറാനാവില്ല.
കോൺഗ്രീറ്റ് അടർന്നുപോയത് നഗരസഭാ അധികൃതർ അറിഞ്ഞിട്ട് പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. നിർമ്മാണം പൂർത്തിയായത് മുതൽ റാംപ് വിവാദത്തിലാണ്. സാധാരണ വ്യക്തികൾക്ക് പോലും പോകാൻ ബുദ്ധിമുട്ടുള്ള കുത്തനെയുള്ള ഈ റാംപ് വഴി ഭിന്നശേഷിക്കാർ എങ്ങനെ കടന്നുപോകുമെന്ന വിമർശനം പലഘട്ടങ്ങളിലായി ഉയർന്നിരുന്നു.
കൈവരി ഇല്ലാത്തത് മറ്റൊരു പ്രതിസന്ധിയാണ്. ഇതിനൊപ്പം വീതി കുറവുമായതിനാൽ താഴെ വീഴാനും സാദ്ധ്യതയേറെ. ഇനി പ്രയാസപ്പെട്ട് മുകളിലെത്തിയാൽ തന്നെ ശൗചാലയത്തിനുള്ളിൽ വീൽച്ചെയറുമായി കയറാനും ബുദ്ധിമുട്ടാണ്.
റാംപ് നിർമ്മിച്ചു എന്നല്ലാതെ ഉപയോഗപ്രദമാണോ എന്ന് അധികൃതർ ചിന്തിച്ചിട്ടില്ല. ഭിന്നശേഷിക്കാർക്കെന്ന പേരിൽ എന്തെങ്കിലും ഉണ്ടാക്കിയിട്ട് പ്രയോജനമില്ല. ഈ റാംപ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. രണ്ട് പേർ വീൽച്ചെയർ തള്ളിയാലും ഇതിലൂടെ പോകാൻ കഴിയാത്ത അവസ്ഥ പരിതാപകരമാണ്. എത്രയും വേഗം അധികൃതർ ഇതിന് പരിഹാരം കാണണം.
ഭിന്നശേഷിക്കാർ
മഞ്ചേരി നഗരസഭാ ബസ് സ്റ്റാന്റിൽ ഭിന്നശേഷിക്കാർക്കായുള്ള പുതിയ ശൗചാലയത്തിന്റെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്ലാൻ ഫണ്ട് ലഭ്യമായാൽ ഉടനെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
വി.എം.സുബൈദ, മഞ്ചേരി നഗരസഭാ ചെയർപേഴ്സൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |