കേരളത്തിലെ ഈഴവ സമുദായത്തെക്കുറിച്ച് ടി.എം. ജയൻ ഇംഗ്ളീഷിൽ എഴുതി പ്രൊഫ. എൽ. അശോകൻ മലയാള പരിഭാഷ നിർവഹിച്ച പഠനഗ്രന്ഥമാണ് 'കേരളത്തിലെ ഈഴവർ." കേരളത്തിലെ ജനസംഖ്യയിലും സാമൂഹ്യ സാംസ്കാരിക ജീവിതത്തിലും നിർണായക സ്ഥാനമുള്ള ഈഴവ സമുദായത്തെക്കുറിച്ച് തന്റേതായ രീതിയിൽ പഠനം നടത്താനാണ് ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുള്ളത്.
ഈഴവ സമുദായത്തെക്കുറിച്ച് അനേകം പഠനങ്ങൾ നടന്നിട്ടുണ്ട്. ഈഴവ സമുദായത്തിന് സംഘകാലം മുതൽ ആരംഭിക്കുന്ന ചരിത്രമുണ്ടെന്ന് ഡോ. പി.കെ. ഗോപാലകൃഷ്ണൻ 'കേരളത്തിന്റെ സാംസ്കാരിക ചരിത്ര"ത്തിൽ രേഖപ്പെടുത്തുന്നുണ്ട്. എഡ്ഗാർ തസ്റ്റാനും ടി. രംഗാചാരിയും ചേർന്ന് രചിച്ച 'കാസ്റ്റ് ആൻഡ് ട്രൈബ്സ് ഒഫ് സൗത്ത് ഇന്ത്യ" എന്ന വിജ്ഞാനകോശത്തിൽ ഈഴവരെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന യൂറോപ്യൻ ക്രിസ്ത്യൻ മിഷണറി സാമുവൽ മീകറുടെ 'നേറ്റീവ് ലൈഫ് ഒഫ് ട്രാവൻകൂറി"ൽ ഈഴവരാണ് കേരളത്തിൽ 'തെങ്ങ്" കൊണ്ടുവന്നതെന്ന് സൂചിപ്പിക്കുന്നു.
കേന്ദ്ര ഗവൺമെന്റിന്റെ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി നടത്തിയ ഡി.എൻ.എ പഠനത്തിൽ ഇന്ത്യയുടെ തെക്കു പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഈഴവർ, നായർ വിഭാഗങ്ങൾക്ക് ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്ത് അധിവസിക്കുന്ന ജനവിഭാഗങ്ങളുമായി ജീവശാസ്ത്രപരമായ ബന്ധമുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പഠനങ്ങളിൽ നിന്ന് പൂർണമായിട്ടല്ലെങ്കിലും ഏറെക്കുറെ വ്യത്യസ്തമാണ് ഈ ഗ്രന്ഥത്തിലെ സമീപനം.
ഈഴവ സമുദായത്തിന്റെ ഉത്പത്തി വിഷ്ണുവിന്റെ അവതാരമായി പുരാണങ്ങൾ പ്രകീർത്തിക്കുന്ന പരശുരാമനുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള നിർമ്മിതിക്കുശേഷം ഗുജറാത്തിലെ നർമ്മദാ നദീതടത്തിലുള്ള ബറൂച്ചിൽ നിന്ന് പരശുരാമൻ ആനയിച്ചുകൊണ്ടുവന്ന ബ്രാഹ്മണരുടെ അനന്തര തലമുറക്കാരാണ് കേരളത്തിലെ ഈഴവരെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. 'ഈഴം" എന്ന തമിഴ് പദത്തിന് 'ഗ്രാമം" എന്നാണ് അർത്ഥം. ഗ്രാമത്തിന്റെ അധികാരികളായ ബ്രാഹ്മണർക്ക് നൽകിയ പേരാണ് 'ഈഴവർ" എന്നാണ് ഗ്രന്ഥകർത്താവിന്റെ അഭിപ്രായം. കേരളത്തിലെ നാലു ജാതികളുടെയും ഉദ്ഭവത്തെ പരശുരാമന്റെ ഇതിഹാസവുമായി ഗ്രന്ഥകാരൻ ബന്ധപ്പെടുത്തുന്നു.
ഓണാഘോഷത്തിന്റെ ഉത്പത്തിയെപ്പറ്റി വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. മഹാബലി കേരളം ഭരിച്ചിരുന്നു എന്നത് തെറ്റായ ഒരു പ്രചാരണം മാത്രമാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. മഹാബലി ചക്രവർത്തിയുടെ കാലത്ത് കേരളം എന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നു. ഗുജറാത്തിലെ നർമ്മദാ നദീതീരത്തു വച്ചായിരുന്നു മഹാബലിയുടെ അശ്വമേധ യാഗം നടത്തിയത്. അവിടെയാണ് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എത്തുന്നതും മഹാബലിയെ സുതലത്തിലേക്ക് കൊണ്ടുപോകുന്നതും. അതിനും ശേഷമാണ് വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമൻ അവതരിച്ചതും കേരളോത്പത്തി സാദ്ധ്യമാക്കുന്നതും. ഓണാഘോഷം ആരംഭിച്ചത് ഗുജറാത്തിലായിരുന്നുവെന്നാണ് ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നത്. ഈഴവ സമുദായത്തിന്റെ ചരിത്രമെന്നതിലുപരി പ്രാചീന കേരള ചരിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണം മുന്നോട്ടുവയ്ക്കുന്ന ഗ്രന്ഥം എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |