കൊച്ചി: മണൽ, മെറ്റൽ, കരിങ്കല്ല്, സിമന്റിഷ്ടിക തുടങ്ങിയവയുടെ വിലക്കയറ്റം നിർമ്മാണ മേഖലയെ മരവിപ്പിലാക്കി. വൻകിട പദ്ധതികൾ മുതൽ ലൈഫ് വീടുനിർമ്മാണം വരെ അവതാളത്തിലാണ്. അടിസ്ഥാന സാമഗ്രികളുടെ വിലവർദ്ധന കൊവിഡിന് മുമ്പത്തേക്കാൾ 25 ശതമാനം വരെയാണ്. പുഴമണൽ കിട്ടാത്തതിനാൽ എംസാൻഡും കരിങ്കൽപ്പൊടിയുമാണ് ആശ്രയം.
ക്വാറിപ്രശ്നമാണ് ഏറ്റവും വലിയ കീറാമുട്ടി. അനധികൃത ക്വാറികൾ സാമൂഹിക വിപത്താണ്. നിയമപരമായി പ്രവർത്തിക്കാൻ കോടികൾ മുടക്കണം. കനത്ത ലൈസൻസ് ഫീസാണ്. ഇതോടെ മിക്കവരും ക്വാറിപൂട്ടി. തമിഴ്നാട്ടിൽ നിന്ന് ക്വാറി ഉത്പന്നങ്ങൾ എത്തുന്നുണ്ടെങ്കിലും അതിർത്തി നികുതി ചേർത്ത് ഈടാക്കുന്നത് കനത്തവിലയാണ്.
മണൽ, മെറ്റൽ, കരിങ്കല്ല്
2020നെ അപേക്ഷിച്ച് കരിങ്കല്ല് ക്യുബിക് അടിക്ക് 10മുതൽ 15രൂപ വരെ കൂടി. മിനിലോറിയിൽ സൈറ്റിലെത്തിക്കാൻ 5400രൂപയാകും. എംസാൻഡ് ചെറുലോഡിന് ലോറിവാടകയടക്കം 6000 രൂപ. മെറ്റലിന് 5500രൂപ. വെട്ടുകല്ല്, സിമന്റിഷ്ടിക എന്നിവയുടെ വിലയും ഉപയോക്താവിന്റെ നടുവൊടിക്കും.
കമ്പി, സിമന്റ്
കമ്പിവില കുതിച്ചു കയറിയെങ്കിൽ സിമന്റ് വിലയിലെ ചാഞ്ചാട്ടമാണ് പ്രശ്നം. വാർക്കക്കമ്പി കിലോയ്‌ക്ക് 80-90 രൂപയുണ്ട്. 2020ൽ 55-60 ആയിരുന്നു. 50കിലോ സിമന്റിന് 365- 398രൂപയാണ്. ഇടയ്‌ക്ക് 450രൂപ വരെ ആയിരുന്നു. വയറിംഗ്, പ്ളംബിംഗ്, ഇന്റീരിയർ തുടങ്ങി സകലതിനും വിലക്കയറ്റമാണ്. ഇതോടെ വീട് നിർമ്മാണം സാധാരണക്കാർക്ക് ദുഃസ്വപ്നമാവുന്നു.
ലൈഫിനും തടസം
ലൈഫ് പദ്ധതിയിൽ ഒരു വീടിന് സർക്കാർ അനുവദിക്കുന്നത് നാലുലക്ഷം രൂപ വരെയാണ്. 400- 420 ചതുരശ്രഅടി വീടിന് ആറുലക്ഷം രൂപ ചെലവാകുമെന്ന് തൃശൂരിലെ ഗവ. കോൺട്രാക്ടർ സണ്ണി പറയുന്നു. ഇത് കരാറുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇപ്പോഴത്തെ വില
(2020ലെ വില ബ്രായ്ക്കറ്റിൽ)
മണൽ (ക്യുബിക് അടി): 58-60 (40-45)
മെറ്റൽ (ക്യുബിക് അടി): 50-55 (40-45)
കരിങ്കല്ല് (ക്യുബിക് അടി): 52-54 (40-45)
നാലിഞ്ച്കട്ട : 25-26 (20-22)
വെട്ടുകല്ല് : 30-32 (18-20)
കൃത്രിമ വെട്ടുകല്ല് : 38-40 (28-30).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |