തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നഴ്സിംഗ് പ്രവേശനത്തിന് കേന്ദ്രനിർദ്ദേശപ്രകാരമുള്ള എൻട്രൻസ് പരീക്ഷ നടത്താൻ ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ അന്തിമധാരണയിലെത്താൻ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷയിൽ നടക്കുന്ന യോഗത്തിൽ എൻട്രൻസ് കമ്മിഷണറും നിലവിൽ മാർക്ക് അടിസ്ഥാനത്തിൽ നഴ്സിംഗ് പ്രവേശനം നടത്തുന്ന എൽ.ബി.എസിലെ ഡയറക്ടറും ഉൾപ്പെടെ പങ്കെടുക്കും. സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുമുണ്ടാകും. അതേസമയം വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നീറ്റ് പരീക്ഷായോഗ്യതയുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് പ്രവേശനം നടത്തുന്നുണ്ട്. ഇത് വിദ്യാർത്ഥികൾക്കും സർക്കാരിനും ഗുണകരമാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പോണ്ടിച്ചേരി ജിപ്മെറിലും മിലിട്ടറി നഴ്സിംഗ് പ്രവേശനവും നീറ്റ് പട്ടികയിൽ നിന്നാണ്. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.
മാനേജ്മെന്റ് സീറ്റുകളിലേക്കും എൻ.ആർ.ഐ സീറ്റുകളിലേക്കും പുതിയ സാഹചര്യത്തിൽ എങ്ങനെ പ്രവേശനം നടത്തണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ചയാകും.
രണ്ടുവർഷമായി യോഗ്യതാപരീക്ഷ നടത്താതെ കേന്ദ്രസർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കേരളം പ്രവേശനം നടത്തിയത്. ഇക്കുറിയും ഇളവ് തേടാനുള്ള ആലോചനകൾ നടന്നെങ്കിലും കേന്ദ്രം അംഗീകരിക്കില്ലെന്ന് ഉറപ്പായിരുന്നു. 2024-25 വർഷത്തെ ബി.എസ് സി നഴ്സിംഗ് പ്രവേശത്തിനുള്ള നടപടികൾ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ആരംഭിച്ച്, ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 15ന് മുമ്പായി എൻട്രൻസ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കണം. സെപ്തംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം.
സംസ്കൃത സർവകലാശാലയിൽ നാലുവർഷ
ബിരുദ കോഴ്സുകൾ ഈവർഷം മുതൽ
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ വർഷംമുതൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കും. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽവർക്ക്, മോഹിനിയാട്ടം, ഭരതനാട്യം, മ്യൂസിക്, ഫൈൻ ആർട്സ്, തിയേറ്റർ, കായികപഠനം, അറബിക്, ഉറുദു, മാനുസ്ക്രിപ്റ്റോളജി, ആയുർവേദം, വേദിക് സ്റ്റഡീസ്, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കമ്പാരറ്റീവ് ലിറ്ററേച്ചർ, ജ്യോഗ്രഫി, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിലാണ് നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുക.
മൂന്നുവർഷംകൊണ്ട് നേടിയെടുക്കാവുന്ന ബിരുദം, നാലുവർഷംകൊണ്ട് നേടിയെടുക്കാവുന്ന ഓണേഴ്സ് ബിരുദം, ഗവേഷണത്തിന് മുൻതൂക്കം നൽകിയുളള ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് നാലുവർഷ ബിരുദപ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങൾ ഒരേസമയം പഠിക്കാനുളള അവസരം നാലുവർഷ ബിരുദപ്രോഗ്രാമിലൂടെ ലഭിക്കും. കാലടി മുഖ്യക്യാമ്പസിന് പുറമെ സർവകലാശാലയുടെ ആറ് പ്രാദേശിക ക്യാമ്പസുകളിലും പഠന സൗകര്യമുണ്ടായിരിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്, ശ്രീശങ്കരാചാര്യ മെരിറ്റ് സ്കോളർഷിപ്പ്, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആക്സസ് സ്കോളർഷിപ്പ് എന്നിവ ലഭിക്കും. സംസ്കൃതം വിദ്യാർത്ഥികൾക്ക് ആദ്യ രണ്ട് വർഷങ്ങളിൽ പ്രതിമാസം 500രൂപ വീതവും മൂന്നുംനാലും വർഷങ്ങളിൽ 1000 രൂപ വീതവും സ്കോളർഷിപ്പായി ലഭിക്കും.
ഗവേഷക അദാലത്ത് നാളെ
മലയാളം, സംസ്കൃതം വേദാന്തം, ട്രാൻസ്ലേഷൻ സ്റ്റഡീസ്, ഭരതനാട്യം, മോഹിനിയാട്ടം, സൈക്കോളജി, ഉറുദു, മ്യൂസിക് എന്നീ ഗവേഷക പഠനവകുപ്പുകളിൽ 2015ന് മുമ്പ് രജിസ്റ്റർ ചെയ്ത ഗവേഷകർക്ക് പ്രബന്ധസമർപ്പണത്തിന് മാർച്ച് നാലിന് കാലടി മുഖ്യക്യാമ്പസിൽ ഗവേഷക അദാലത്ത് നടത്തും. നേരത്തേ അപേക്ഷ സമർപ്പിച്ചവർക്ക് അദാലത്തിൽ പങ്കെടുക്കാം. മറ്റ് പഠനവകുപ്പുകളുടെ അദാലത്ത് തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |